10,000 രൂപ മാസശമ്പളത്തിൽ നിന്ന് 1.2 ബില്യൺ ഡോളർ ആസ്തിയിലേക്ക് ; പേടിഎമ്മിനൊപ്പം വളർന്ന വിജയ് ശേഖർ ശർമ

രാജ്യത്ത് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിച്ചുള്ള ഇടപാടുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങി നിരവധി ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകളാണ് ഇന്ന് ആളുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി പണം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ച ഒരു ആപ്ലിക്കേഷനാണ് പേടിഎം. 10,000 രൂപ മാസ ശമ്പളത്തിൽ നിന്ന് 1.2 ബില്യൺ ഡോളർ ആസ്തിയിലേക്ക് വളർന്ന വിജയ് ശേഖർ ശർമയാണ് പേടിഎം എന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിന്റെ പിറവിക്ക് പിന്നിൽ.

പ്രതിസന്ധികളെ അവസരമാക്കിയാണ് വിജയ് ശേഖർ ശർമയുടെ സ്റ്റാർട്ടപ്പ് പിറന്നത്. പേടിഎമ്മിന്റെ വളർച്ചയ്‌ക്കൊപ്പം വിജയ് സമ്പന്നൻ ആവുകയും 1.2 ബില്യൺ ഡോളർ ആസ്തിയോടെ രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ 92-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. 1978-ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സ്കൂൾ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശർമ്മയുടെയും നാല് മക്കളിൽ മൂന്നാമനായി ഒരു സാധാരണ കുടുംബത്തിലാണ് വിജയ് ശേഖർ ശർമ്മ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വിജയ് അന്നത്തെ ഡൽഹി കോളേജ് ഓഫ് എൻജിനീയറിം​ഗ് കോളേജിൽ ചേർന്നു. 1997ൽ ബി ടെക്ക് പഠനത്തിനിടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇന്ത്യസൈറ്റ്.നെറ്റ് എന്ന വെബ്‌സൈറ്റ് നിർമിച്ചു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അഞ്ചു ലക്ഷം രൂപയ്ക്ക് വെബ്സൈറ്റ് വിൽപന നടത്തി.

വെബ് കണ്ടന്റുകളുടെ സാധ്യത മനസിലാക്കിയ വിജയ് ശേഖർ 2003ൽ തന്റെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ച് വാർത്തകൾ, ക്രിക്കറ്റ് സ്‌കോറുകൾ, റിംഗ്‌ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ നൽകുന്നൊരു പ്ലാറ്റ്ഫോമായ ‘വൺ 97 കമ്മ്യൂണിക്കേഷൻസ് ആരംഭിച്ചു. പിന്നീട് ബി ടെക്കിന് ശേഷം ഐഐടി പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കഠിനപ്രയത്നം നടത്തുകയും ഇം​ഗ്ലീഷ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിനിടെ വിജയ്ക്ക് വെബ് കോഡിംഗിൽ പ്രത്യേക താത്പര്യം ഉണ്ടാവുകയും ചെയ്തു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വൺ 97 കമ്മ്യൂണിക്കേഷൻസ് ആരംഭിച്ചത്. എന്നാൽ പിന്നീട് കയ്യിൽ പണമില്ലാതായെങ്കിലും അതിൽ നിന്ന് പിന്മാറാൻ വിജയ് തയ്യാറായില്ല. കമ്പനി തകരാതിരിക്കാൻ പ്രതിമാസം 10,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയിൽ വിജയ് ശേഖർ ശർമ പ്രവേശിച്ചു. 2004ൽ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ 40 ശതമാനം ഓഹരികൾ വിജയ് ശേഖറിന്റെ സുഹൃത്ത് എട്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് വിജയ് ശേഖർ ശർമ്മയെ 2007-ഓടെ കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്. 2008 ആയപ്പോഴേക്കും വരുമാനം പതിനായിരക്കണക്കിന് കോടികളായി മാറുകയും ചെയ്തു.

2010-ൽ ഇന്ത്യയിൽ പുതുതായി ആരംഭിച്ച 3ജി നെറ്റ്‌വർക്ക് രാജ്യത്തെ ഐടി അധിഷ്ഠിത ബിസിനസുകളെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതോടെയാണ് വൺ 97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ അദ്ദേഹ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2011ൽ ആരംഭിച്ച പേടിഎമ്മിൽ ആദ്യം വാലറ്റ് സൗകര്യം,ബസ് ടിക്കറ്റ് ബുക്കിം​ഗ് , ബിൽ പെയ്മെന്റ്, സിനിമാ ടിക്കറ്റ്, ട്രെയിൻ, വിമാന ടിക്കറ്റ് എന്നീ സർവീസുകളാണ് ഉൾപ്പെടുത്തിയിരുന്നത്. പേടിഎം തുടങ്ങി ആദ്യ പത്ത് മാസത്തിനുള്ളിൽ 15 ദശലക്ഷം വാലറ്റുകളാണ് പേടിഎമ്മിന് ഉണ്ടാക്കാൻ സാധിച്ചത്.

2016ലെ നോട്ട് അസാധുവാക്കൽ പേടിഎമ്മിനെ വലിയ രീതിയിലാണ് തുണച്ചത്. ഇടപാടുകളിൽ 700 ശതമാനം ഉയർച്ച ഇക്കാലയളവിൽ ഉണ്ടായി. ഇന്ന് 300 ദശലക്ഷത്തിലധികം ഇന്ത്യക്കാർ പേടിഎം ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാൾ എന്ന പേരിൽ ഇ-കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖർ ആരംഭിച്ചുകഴിഞ്ഞു. ഫോബ്സിന്റെ 2022ലെ കണക്ക് പ്രകാരം 1.2 ബില്യൺ യുഎസ് ഡോളറാണ് സിഇഒ ആയ വിനോദ് ശേഖർ ശർമയുടെ ആസ്തി.