ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ ലക്ഷ്യം വച്ച് ഹാക്കർമാർ; ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി പാളും !

സോഷ്യൽ മീഡിയയിൽ സജീവമായവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ നിരന്തരം ശ്രമിക്കുന്നതായി കേരളാ പൊലീസ്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും പോലീസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നിരന്തര ജാഗ്രത തുടരണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ കേരള പൊലീസ് അറിയിച്ചു.

മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിച്ച്, ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം തുടങ്ങിയവ സോഷ്യൽമീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് എന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

സോഷ്യൽ മീഡിയയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ ഇപ്പോൾ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽമീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്.

സമൂഹ മാധ്യമ കമ്പനികളിൽ നിന്നുമള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കൾ അതിൽ ക്ലിക്ക് ചെയ്യുന്നു. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ, യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യും. ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് പണം, അവർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കും സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

1. സോഷ്യൽമീഡിയ ഉപഭോക്താക്കൾ അവരുടെ സോഷ്യൽമീഡിയ ഹാന്റിലുകൾക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയിൽ അക്കൌണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റുക. പാസ് വേഡുകൾ എപ്പോഴും ഓർമ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.

2. മൊബൈൽഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവ നഷ്ടപ്പെടുമ്പോൾ ബാങ്ക് അക്കൌണ്ടുകൾ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.

3. സമൂഹ മാധ്യമ അക്കൌണ്ടുകൾക്ക് ദ്വിതല സുരക്ഷ (Two Step Verification) ഉറപ്പുവരുത്തുന്നതിന് Google Authenticator പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായം തേടുക.

4. സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിൽ, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയിൽ വരുന്ന സന്ദേശങ്ങളോടും മൊബൈൽഫോണിൽ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. അനാവശ്യ ലിങ്കുകളിൽ ക്ലിക്കുചെയ്യരുത്.

5. സോഷ്യൽമീഡിയ അക്കൌണ്ടുകളിൽ വരുന്ന സന്ദേശങ്ങൾ, ലിങ്കുകൾ എന്നിവയുടെ വെബ്സൈറ്റ് വിലാസം (URL) പ്രത്യേകം നിരീക്ഷിക്കുക.