ടെക് ഭീമനും അടിതെറ്റി; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ്; 11,000 പേര്‍ക്ക് ജോലി നഷ്ടമാകും

ടെക് കമ്പനികളിലെ പ്രതിസന്ധി വ്യാപകമാകുന്നു. പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ കമ്പനികള്‍ തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍ മൈക്രോസോഫ്റ്റിലും ആരംഭിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റില്‍ നിന്ന് 10000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടും. മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളെപ്പോലെ മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തയാറായിരിക്കുകയാണ്.

ജൂണ്‍ മുപ്പതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,21,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഇതില്‍ 1,22,000 പേര്‍ യു.എസിലാണുള്ളത്, 99,000 പേര്‍ മറ്റു രാജ്യങ്ങളിലും. മൈക്രോസോഫ്റ്റിലെ ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേര്‍ക്ക് ഈ ആഴ്ച ജോലി നഷ്ടമാകും. മൈക്രോസോഫ്റ്റില്‍ രണ്ട് ലക്ഷം ജീവനക്കാരാണ് ആകെയുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ മൈക്രോസോഫ്റ്റ് 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ആകെ ജീവനക്കാരില്‍ ഏകദേശം അഞ്ചുശതമാനം അഥവാ 11,000 പേരെ പിരിച്ചുവിട്ടേക്കും. ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി.