വാട്സാപ്പിലെ സ്പാം കോളുകൾക്ക് തടയിടാൻ കേന്ദ്രം ; ഉടനടി പരിഹാരമെന്ന് വാട്സാപ്

വാട്സാപ്പിൽ നിരന്തരമായി ഉപയോക്തക്കൾക്ക് ലഭിക്കുന്ന സ്പാം കോളുകൾക്ക് തടയിടാൻ കേന്ദ്രം .അജ്ഞാത രാജ്യാന്തര കോളുകളിൽ നിന്നുള്ള  സ്പാം കോളുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടി എടുക്കാൻ ഒരുങ്ങി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇത്തരത്തിലുള്ള കോളുകൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം.സ്പാം കോളുകളുടെ  പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് വാട്സാപ്പിന് ഐടി മന്ത്രാലയം നോട്ടീസ് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ  സോഷ്യൽ മീഡിയ  പ്ലാറ്റ് ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി  പറഞ്ഞു.രാജ്യത്ത് 500 ദശലക്ഷത്തോളം  പേർ വാട്സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ.പുതിയ സംവിധാനം ഉപയോഗിച്ച്  നിലവിലെ കോളുകളിലെ 50 ശതമാനം സ്പാം കോളുകളും കുറക്കാൻ പറ്റുമെന്ന് വാട്സാപ്പിന്ർറെ മാതൃകമ്പനിയായ മെറ്റയും വ്യക്തമാക്കിയിട്ടുണ്ട്.

ക്രമേണ പ്രശ്നം പൂർണമായും പരിഹരിക്കും.അജ്ഞാത ഉപയോക്താക്കളിൽ നിന്ന് വ്യാജ സന്ദേശങ്ങൾക്കൊപ്പം ആഫ്രിക്കൻ- തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കോളുകളും ഉപയോക്താക്കൾക്ക് സ്ഥിരമായി ലഭിക്കുന്നുണ്ട്. വിദേശനമ്പറുകളിൽ നിന്നുള്ള വെർച്വൽ കോളുകളാണ് ഇവ.

അന്താരാഷ്ട്ര തട്ടിപ്പ് ശൃംഘലയാണ് ഇതിന് പിന്നിൽ. ഒരു മിസ്ഡ് കോൾ ഇവർ ആദ്യം നൽകും.    തുടർന്ന് ഇവർ  കബളിപ്പിക്കുന്ന  മെസേജുകളും അയക്കും. ഇങ്ങനെ നിരവധി പേർ പറ്റിക്കപ്പെടുന്നുണ്ട്. ഇത്തരം കോളുകളെ വാട്സാപ്പിൽ തന്നെയുള്ള സുരക്ഷാ സംവിധാനം ഉപയോഗിച്ച് ബ്ലോക്കോ  റിപ്പോർട്ടോ ചെയ്യണമെന്നും മെറ്റ വ്യക്തമാക്കുന്നു.