ഐഫോൺ ആരുടെയൊക്കെ ജീവന് ഭീഷണിയായേക്കാം ? ആപ്പിളിന്റെ മുന്നറിയിപ്പിന് പിന്നിലെ കാരണം …

ഐഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് കഴിഞ്ഞ ദിവസം ആപ്പിൾ നൽകിയ അടിയന്തര മുന്നറിയിപ്പ് ആണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഐഫോൺ 14 ഉൾപ്പെടെയുള്ള പല ഡിവൈസുകളും ചിലരുടെ ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ട് എന്നായിരുന്നു ആപ്പിളിന്റെ മുന്നറിയിപ്പ്. പേസ്‌മേക്കർ പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ളവരാണ് ഇത്തരത്തിൽ അപകടഭീഷണി നേരിടേണ്ടി വരിക എന്നാണ് റിപ്പോർട്ട്. പേസ്‌മേക്കർ പോലെയുള്ള ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ളവർ നെഞ്ചിൽ നിന്ന് 15 സെന്റിമീറ്റർ ദൂരത്തെങ്കിലും ഫോൺ വയ്ക്കണമെന്നാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പേസ്‌മേക്കറുകൾ പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കാൻ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിൾ ഉപകരണങ്ങളിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 14 , 13 എന്നിവയ്ക്ക് പുറമെ ആപ്പിൾ വാച്ച് , ഹോം പാഡ്, മാക്, ബീറ്റ്‌സ് , ഐപാഡ് എന്നിവ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കൂട്ടർ ഉപകരണങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കാം എന്നും ആപ്പിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശരീരത്തിൽ ഉള്ള ജീവൻ രക്ഷാ ഉപകരണത്തെ നിങ്ങളെ ഡിവൈസുകളിൽ ഏതെങ്കിലും ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതായി തോന്നിയാൽ ഉടൻ തന്നെ അവ ഉപേക്ഷിക്കണമെന്നും ആപ്പിൾ നിർദേശം നൽകിക്കഴിഞ്ഞു. ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനി ബ്ലോഗ് പോസ്റ്റിലാണ് ആപ്പിൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആപ്പിള്‍ വാച്ചുകള്‍ , ഫിറ്റ്ബിറ്റ് തുടങ്ങിയ സമാനമായ ഉപകരണങ്ങൾ ശരീരത്തില്‍ ഘടിപ്പിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ മാസം പുറത്തു വന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് സുരക്ഷിതമായ അകലത്തില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ വയ്ക്കുക എന്നതാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരമായി നിര്‍ദേശിച്ചിരിക്കുന്നത്. 2020 ഒക്ടോബറില്‍ ഐഫോണ്‍ 12 പുറത്തിറങ്ങിയ സമയത്താണ് സ്‍മാർട്ട് ഫോണുകൾ ജീവൻ രക്ഷാ ഉപകരണങ്ങളെ സ്വാധീനിക്കുമെന്ന മുന്നറിയിപ്പ് ആദ്യമായി വരുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തന്നെയാണ് ഐ ഫോണിന്റെ ഉപയോഗം സംബന്ധിച്ച ഈ അപകട മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ‘കാന്തങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വാധീനിക്കും എന്നത് നേരത്തേ അറിവുള്ളതാണ്. ഐഫോണ്‍ 12ല്‍ ഉപയോഗിച്ച കാന്തങ്ങളും അവയുണ്ടാക്കുന്ന കാന്തിക മണ്ഡലത്തിന്റെ സ്വാധീനവും അമ്പരപ്പിക്കുന്നതാണ്’ എന്നായിരുന്നു 2021ല്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഡോ. മിഷേലെ വു പറഞ്ഞത്.

അമേരിക്കയിൽ മാത്രം ഏകദേശം മൂന്ന് ദശലക്ഷം ആളുകൾ അവരുടെ ശരീരത്തിൽ പേസ്മേക്കറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. മറ്റ് രാജ്യങ്ങളിലും ഇത്തരം ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ലക്ഷകണക്കിന് ആളുകളാണ് ഉള്ളത്. കാന്തത്തിന്റെ കൂടി സഹായത്തിലാണ് പേസ്‌മേക്കറിന്റെ പ്രവർത്തനം നടക്കുന്നത്. ശക്തിയേറിയ കാന്തങ്ങൾ ഉൾപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുമായി അകലം പാലിക്കണം എന്ന മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ തന്നെ ഇത്തരം രോഗികള്‍ക്ക് നൽകാറുമുണ്ട്. അതിനാൽ ഐഫോൺ പോലുള്ള ഉപകരണങ്ങൾ അടുത്തെത്തിയാൽ പേസ്‌മേക്കർ ഘടിപ്പിച്ചവരുടെ ഹൃദയമിടിപ്പ് കൂടാനോ കുറയാനോ സാധ്യതയുണ്ട്.

ഈ സമയത്തുണ്ടാകുന്ന ഹൃദയമിടിപ്പിലെ താളപ്പിഴകൾ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഇക്കാരണത്താലാണ് സുരക്ഷിതമായ അകാലത്തിൽ മാത്രമേ ഇക്കൂട്ടർ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കാൻ പാടുള്ളു എന്ന് കമ്പനി നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യപരിപാലന സംവിധാനങ്ങൾ ഫോണുകളിൽ ഉൾപ്പെടുത്താനുള്ള പരീക്ഷണങ്ങൾ ആപ്പിളിന്റെ ഗവേഷണശാലകളിൽ നടക്കുന്നതിനിടെ ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ആപ്പിൾ തന്നെ മുന്നോട്ട് വന്നതിനാൽ ഉപയോക്താക്കൾ ഇക്കാര്യം ശ്രദ്ധിക്കും എന്നാണ് പ്രതീക്ഷ.