Thursday, 17 September 2026
‘Honest storytelling is a powerful means of change
02:57:16 PM IST
Business

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തം; പണമിടപാടുകളിലേക്ക് മടങ്ങുമെന്ന് വ്യാപാരി സംഘടനകളുടെ മുന്നറിയിപ്പ്

ബിസിനസ് ഡെസ്ക് 17 September 2026, 11:03 am
SHARE

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. 2020 ജനുവരി മുതല്‍ നിലനിന്നിരുന്ന സീറോ-മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ എംഡിആര്‍ ഇതോടെ അവസാനിക്കുകയാണ്. അധിക ബാധ്യത ഒഴിവാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പകരം പണമിടപാടുകളിലേക്ക് മടങ്ങുമെന്ന് വ്യാപാരി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരമാവധി 300 രൂപവരെയാണ് ഫീസ്. അടുത്തമാസം 15 മുതലാണ് നിരക്ക് ഈടാക്കുക. പ്രതിമാസം ഒരു ലക്ഷം രൂപ വരെ യു.പി.ഐ വഴി സ്വീകരിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നിരക്ക് ബാധകമല്ല, വ്യക്തിഗത ഇടപാടുകള്‍ക്കും ഫീസില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2,000 രൂപയിലധികമുള്ള തുക യു.പി.ഐ വഴി സ്വീകരിക്കുമ്പോള്‍ വ്യാപാരിയില്‍നിന്ന് തുകയുടെ 0.4 ശതമാനമാണ് മെര്‍ച്ചന്റ് ഡിസ്്കൗണ്ട് റേറ്റായി ഇടാക്കുക. അതായത് ഒരിടപാടിന് കുറഞ്ഞത് എട്ടു രൂപ വ്യാപാരിയില്‍നിന്ന് ബാങ്കും യു.പി.ഐ സേവനദാതാവുംചേര്‍ന്ന് ഈടാക്കും. 75,000 രൂപയോ അതില്‍ കൂടുതലോ യു.പി.ഐയില്‍ ലഭിക്കുകയാണെങ്കിലും പരമാവധി 300 രൂപയാണ് ഈടാക്കാനാവുക.

പുതിയ ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെതിരെ വിവിധ വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് സഹകരിച്ചിരുന്ന വ്യാപാരികള്‍, പുതിയ നിരക്കുകള്‍ അടിച്ചേല്‍പ്പിച്ചാല്‍ വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍ഹിയിലെ കമലാ നഗര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ ഇതിനോടകം തന്നെ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യാപാരികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

കുറഞ്ഞ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് 0.4 ശതമാനം അധിക നിരക്ക് ബാധ്യതയാകുമെന്ന് ന്യൂഡല്‍ഹി ട്രേഡേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ തന്നെ ജിഎസ്റ്റിയും മറ്റ് ഇടപാട് ചാര്‍ജുകളും നല്‍കുന്ന വ്യാപാരികള്‍ക്ക് യുപിഐ ചാര്‍ജ് കൂടി വരുന്നത് ഇരട്ടി പ്രഹരമാണെന്ന് ഖാന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ പറയുന്നു. നിയമപരമായി വ്യാപാരികള്‍ ഈ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെങ്കിലും ഇത് പരോക്ഷമായി സാധനങ്ങളുടെ വിലവര്‍ധനവിന് കാരണമാകുമെന്ന് ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്നു. വ്യാപാരികളുടെ ലാഭം കുറയുമ്പോള്‍ അതിന്റെ ഭാരം ജനങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.

നിലവിലെ ചെറിയ ശതമാനം നിരക്ക് ഭാവിയില്‍ കൂട്ടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തുടക്കത്തില്‍ തന്നെ എതിര്‍ക്കണമെന്നും വ്യാപാരികള്‍ കരുതുന്നു.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനമുള്ള വ്യാപാരികളെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ 96 ശതമാനം വരുന്ന ചെറുകിട വ്യാപാരികള്‍ക്കും ഇത് ആശ്വാസകരമാണ്. എന്നാല്‍ കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തുകയുടെ ഇടപാടുകള്‍ നടക്കുമ്പോള്‍ ഈ നിരക്ക് ബാധ്യതയാകുമെന്ന് വ്യാപാരികള്‍ ഭയപ്പെടുന്നു. മൊത്തവ്യാപാരികള്‍ക്കും വലിയ തുകയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും പുതിയ നിരക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കും. ചെക്കുകള്‍ അല്ലെങ്കില്‍ മറ്റ് ബാങ്കിംഗ് ചാനലുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇത്തരം വ്യാപാരികള്‍ ആലോചിക്കുന്നുണ്ട്.

Read More
s
ബിസിനസ് ഡെസ്ക്
View all posts →