പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് എംഎ ബേബി; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം
പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തമാണെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവർ നിലപാട് പുനഃപരിശോധിച്ച് തെറ്റ് തിരുത്തി തിരികെ വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ ആ സമയത്ത് പാർട്ടി അതിനെ കുറിച്ച് ആലോചിക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
പാർട്ടി വിട്ടുപോയവർ തങ്ങൾ ചെയ്തത് ശരിയല്ലെന്ന് ബോധ്യപ്പെട്ട് തിരികെ വരികയും സഹകരിക്കുകയും ചെയ്ത അനുഭവങ്ങളുണ്ടെന്ന് സൂചിപ്പിച്ച് ഉദാഹരണങ്ങളും പാർട്ടി സെക്രട്ടറി നൽകി. കെ.ആർ. ഗൗരിയമ്മ അവസാനകാലത്ത് പാർട്ടിയോട് സഹകരിച്ചതും, എം.വി. രാഘവൻ വിട്ടുപോയ ശേഷം വീണ്ടും തിരികെ വന്ന് സഹകരിച്ചതും ഇതിന് ഉദാഹരണങ്ങളാണെന്നാണ് എം എ ബേബി ചൂണ്ടിക്കാട്ടിയത്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അനുഭാവി ഗ്രൂപ്പുകൾ ഉണ്ടാക്കുക എന്നതാണ് പാർട്ടി ശ്രമമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
റിപ്പോർട്ടർ ടിവിയിൽ നടന്ന റെയ്ഡ് ശരിയല്ലെന്നും മെസി വിവാദത്തിലാണ് കേസെങ്കിൽ അത് വേറെ അന്വേഷിക്കണമെന്നും എംഎ ബേബി പറഞ്ഞു. കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിൽ ആക്ഷേപമില്ല. അതിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും എംഎ ബേബി പറഞ്ഞു. ഇതിനെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണം. ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും
വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത, അണക്കെട്ടുകളിൽ 62% വെള്ളം മാത്രം