2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്, കോളനിയൽ നിയമചിന്തയെ പുതുക്കിപ്പണിയുന്ന രീതിയിൽ, വിദേശിയെ അവകാശമുള്ള മനുഷ്യനിൽ നിന്ന് ഭരണകൂടത്തിന് നീക്കം ചെയ്യാവുന്ന ഒരു വസ്തുവായി മാറ്റുന്നു; ഇന്ത്യ ആഗോള കുടിയേറ്റ ക്രൂരതയെ ആഭ്യന്തര നിയമമാക്കുന്ന നിമിഷമാണിത്.
ഇന്ത്യയിലെ 2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് ഒരു ആഭ്യന്തര നിയമപരിഷ്കാരമായി മാത്രം വായിക്കുന്നത് വലിയ തെറ്റാണ്. അത് ഒരു ആഗോള രാഷ്ട്രീയ പ്രവണതയുടെ ദേശിയാവിഷ്കാരമാണ്. ലോകമെമ്പാടും കുടിയേറ്റം മനുഷ്യരുടെ യാഥാർത്ഥ്യമായി കാണപ്പെട്ടിരുന്ന ഘട്ടത്തിൽ നിന്ന്, സുരക്ഷാ ഭീഷണിയായി പുനർനിർവചിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം കടന്നുപോകുന്നത്. ഇന്ത്യയുടെ പുതിയ നിയമം ഈ മാറ്റത്തിന്റെ ഭാഗമാണ് ഇത് ഒരു അപവാദമല്ല, ഒരു അനുയായിയാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ, അഭയാർത്ഥികളും കുടിയേറ്റക്കാരും “അവകാശമുള്ള മനുഷ്യർ” എന്ന നിലയിൽ നിന്ന് “നിയന്ത്രിക്കേണ്ട ജനസംഖ്യ” എന്ന നിലയിലേക്ക് മാറ്റപ്പെടാൻ തുടങ്ങി. യുദ്ധങ്ങൾ, ആഭ്യന്തര കലാപങ്ങൾ, വംശീയ പീഡനങ്ങൾ, സാമ്പത്തിക തകർച്ചകൾ ഇവയൊക്കെ മനുഷ്യരെ അതിർത്തികൾ കടക്കാൻ നിർബന്ധിതരാക്കുമ്പോൾ, രാജ്യങ്ങൾ പ്രതികരിച്ചത് സംരക്ഷണം വർധിപ്പിച്ചുകൊണ്ടല്ല; മറിച്ച് അതിർത്തികളെ കർശനമാക്കിയുകൊണ്ടാണ്. നിയമഭാഷയിൽ അത് “സുരക്ഷ”യായി; രാഷ്ട്രീയ ഭാഷയിൽ “ദേശീയ താൽപര്യം”യായി; മാധ്യമ ഭാഷയിൽ “അനിയമിത കുടിയേറ്റം”യായി.
ഈ മാറ്റത്തിന് നേതൃത്വം നൽകിയത് ആഗോള വടക്കൻ രാജ്യങ്ങളാണ് പ്രത്യേകിച്ച് യുഎസ്. ഉം യുകെയും. ഇവിടങ്ങളിൽ കുടിയേറ്റ നിയമങ്ങൾ ക്രമേണ ക്രിമിനൽ നിയമങ്ങളുടെ ശൈലിയും ഭാഷയും സ്വീകരിച്ചു. കുടിയേറ്റ ലംഘനം ഒരു ഭരണപരമായ വിഷയമല്ലാതെ, ഒരു കുറ്റകൃത്യമായി മാറി. തടങ്കൽ കേന്ദ്രങ്ങൾ ജയിലുകളോട് സാമ്യമാർജ്ജിച്ചു; നാടുകടത്തൽ ഒരു ഭരണനടപടിയല്ലാതെ, ശിക്ഷയായി പുനർനിർവചിക്കപ്പെട്ടു. “അവകാശം” എന്ന വാക്ക് അപ്രസക്തമായി; “നിയമലംഘനം” എന്ന വാക്ക് ആധിപത്യം നേടി.
ഈ ആഗോള ചിന്താധാരയുടെ കേന്ദ്രത്തിൽ ഒരു അപകടകരമായ പുനർവ്യാഖ്യാനമുണ്ട്: കുടിയേറ്റം ഇനി ഒരു മനുഷ്യപ്രവർത്തിയല്ല, ഒരു സുരക്ഷാ പ്രശ്നമാണ്. അതിനാൽ തന്നെ, കുടിയേറ്റക്കാരന്റെ കഥ അവൻ എവിടെ നിന്നാണ് ഓടിപ്പോയത്, എന്താണ് അവനെ നീങ്ങാൻ നിർബന്ധിച്ചത്, തിരികെ പോയാൽ എന്ത് സംഭവിക്കും ഇതൊക്കെ നിയമപരമായി പ്രസക്തമല്ലാതായി. പ്രസക്തമായത് ഒരൊറ്റ ചോദ്യം മാത്രം: അവൻ ഇവിടെ “നിയമപരമായി” ഉണ്ടോ ഇല്ലയോ?
ഈ ചോദ്യത്തിലൂടെ മനുഷ്യൻ ഒരു രേഖയായി ചുരുക്കപ്പെടുന്നു. പാസ്പോർട്ട്, വിസ, രജിസ്ട്രേഷൻ ഇവയാണ് ജീവനും മരണവും തീരുമാനിക്കുന്ന ഘടകങ്ങൾ. രേഖകളില്ലെങ്കിൽ, അവകാശങ്ങളുമില്ല. ഈ ലോജ്ജിക് തന്നെയാണ് ആഗോള വടക്കൻ രാജ്യങ്ങൾ പതുക്കെ, പക്ഷേ സ്ഥിരമായി, നോർമലൈസ് ചെയ്തത്. ഇന്ത്യയുടെ പുതിയ കുടിയേറ്റ നിയമം ഈ ലോജ്ജിക് ഔദ്യോഗികമായി ആഭ്യന്തര നിയമത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യ ഇതുവരെ ഈ ചിന്താധാരയെ ഔദ്യോഗികമായി ചോദ്യം ചെയ്തിരുന്ന ഒരു രാജ്യമെന്ന നിലയിൽ സ്വയം അവതരിപ്പിച്ചിരുന്നു. അഭയാർത്ഥി കൺവെൻഷനിൽ ഒപ്പുവച്ചിട്ടില്ലെങ്കിലും, അഭയാർത്ഥികളെ ഒരു രാഷ്ട്രീയ പ്രശ്നമായി അല്ല, ഒരു മാനുഷിക വിഷയമായി കൈകാര്യം ചെയ്യുന്ന ഒരു പാരമ്പര്യം ഇന്ത്യ അവകാശപ്പെട്ടു. എന്നാൽ, ആ അവകാശവാദം ഇപ്പോൾ തകർന്നുവീഴുകയാണ്. 2025-ലെ നിയമം ആഗോള വടക്കിന്റെ കുടിയേറ്റ ഭാഷയും ചിന്താധാരയും സംശയമില്ലാതെ സ്വീകരിക്കുന്നു.
ഇതിന്റെ ഏറ്റവും വ്യക്തമായ സൂചന, വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ കുടിയേറ്റക്കാർ നേരിടുന്ന പീഡനങ്ങളോടുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണങ്ങളിലാണ് കാണുന്നത്. കൈക്കളത്തിൽ ബന്ധിച്ച്, മാനുഷികതയില്ലാത്ത സാഹചര്യങ്ങളിൽ നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ ദൃശ്യങ്ങൾ ലോകം കണ്ടിട്ടും, അതിനെതിരെ ശക്തമായ നയതന്ത്ര പ്രതിഷേധം പോലും ഉയരാത്തത് യാദൃശ്ചികമല്ല. അത് ഒരു രാഷ്ട്രീയ സമ്മതപ്രകടനമാണ്. “നിങ്ങളുടെ കുടിയേറ്റ ലോജ്ജിക് ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല” എന്ന സന്ദേശം.
ഈ സമ്മതം ഇന്ത്യയുടെ ആഭ്യന്തര നിയമത്തിലേക്ക് നേരിട്ട് പ്രതിഫലിക്കുന്നു. കുടിയേറ്റം ഒരു അവകാശപ്രശ്നമല്ല, ഒരു നിയന്ത്രണപ്രശ്നമാണ് എന്ന ആഗോള വടക്കിന്റെ നിലപാട്, ഇന്ത്യ സ്വന്തം നിയമത്തിലൂടെ പുനരാവിഷ്കരിക്കുന്നു. അതിർത്തികൾ ഇനി മനുഷ്യരെ സംരക്ഷിക്കുന്ന രേഖകളല്ല; അവ മനുഷ്യരെ തള്ളിപ്പറയുന്ന ആയുധങ്ങളാണ്. അഭയാർത്ഥി ക്യാമ്പുകൾ ഇനി താൽക്കാലിക സുരക്ഷാ ഇടങ്ങൾ അല്ല; അവ സ്ഥിരമായ അദൃശ്യതയുടെ മേഖലകളാണ്.
ഇന്ത്യ ഇതിലൂടെ എന്താണ് നേടുന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെടണം. സുരക്ഷയോ? സ്ഥിരതയോ? ഭരണകൂട സൗകര്യമോ? അല്ലെങ്കിൽ ആഗോള ശക്തികളുടെ കുടിയേറ്റ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന ഒരു നൈതിക പിന്മാറ്റമോ? ആഗോള വടക്കൻ രാജ്യങ്ങൾ ഇന്ന് നേരിടുന്ന മനുഷ്യാവകാശ വിമർശനങ്ങൾ, നിയമപരമായ വെല്ലുവിളികൾ, സാമൂഹിക ധ്രുവീകരണം ഇവയൊക്കെ അവിടെ തന്നെ നടക്കുന്നുണ്ടെങ്കിൽ, അതേ പാത ഇന്ത്യ എന്തിന് പിന്തുടരണം?
ഈ നിയമം, അതിനാൽ, ഇന്ത്യയുടെ കുടിയേറ്റ നയം മാത്രമല്ല വെളിപ്പെടുത്തുന്നത്. അത് ഇന്ത്യ ഏത് ലോകക്രമത്തിനൊപ്പം നിൽക്കുന്നു എന്നതിന്റെ സൂചനയാണ്. മനുഷ്യരുടെ നീക്കം ഒരു അവകാശമായി കാണുന്ന ലോകക്രമമാണോ, അതോ ഒരു കുറ്റമായി കാണുന്ന ലോകക്രമമാണോ? ഇന്ത്യ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടാമത്തേതാണ്.
ചോദ്യം ഇനി ഇതല്ല: ഇന്ത്യക്ക് കുടിയേറ്റം നിയന്ത്രിക്കാനുള്ള അവകാശമുണ്ടോ?
ചോദ്യം ഇതാണ്: മനുഷ്യരെ അവകാശരഹിതരാക്കുന്ന ഒരു ആഗോള രാഷ്ട്രീയത്തോട് ഇന്ത്യ എങ്ങനെ, എന്തിന്, ഇത്രയും സ്വാഭാവികമായി ഒത്തുചേരുന്നു?
കാരണം, ഒരിക്കൽ ഈ ലോജ്ജിക് നോർമലൈസ് ചെയ്താൽ, അതിന്റെ ലക്ഷ്യം വിദേശികൾ മാത്രമാവില്ല. ഇന്ന് അതിർത്തിക്ക് പുറത്തുള്ളവരാണ്; നാളെ “അനുയോജ്യമല്ലാത്തവർ” അകത്തായിരിക്കും.
ആഗോള വടക്കൻ രാജ്യങ്ങളുടെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്.
ഇത് വെറും നിയമപരമായ അനീതിയല്ല. ഇത് ഒരു നൈതിക തകർച്ചയാണ്. ജീവനും മരണവും തമ്മിലുള്ള വ്യത്യാസം ഒരു ഭരണനടപടിയുടെ ഉപഫലമായി മാറ്റപ്പെടുന്നു. ഒരാളെ നാടുകടത്തുന്നത് ഒരു രാജ്യത്തേക്ക് അല്ല; ഒരു അപകടത്തിലേക്കാണ്. എന്നാൽ നിയമത്തിന് അത് പ്രശ്നമല്ല. കാരണം, ഈ നിയമം മനുഷ്യജീവിതത്തെ ഒരു അടിസ്ഥാന മൂല്യമായി അംഗീകരിക്കുന്നില്ല.ഈ നിയമം ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ആർട്ടിക്കിൾ 21 ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം — പൗരന്മാർക്ക് മാത്രമല്ല, ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ഏത് വ്യക്തിക്കും ബാധകമാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ നിയമത്തിന്റെ ഘടന ഈ വ്യാഖ്യാനത്തെ പ്രായോഗികമായി നിരാകരിക്കുന്നു. വിദേശിയെ ഭരണഘടനയുടെ സംരക്ഷണത്തിൽ നിന്ന് പുറത്തേക്ക് തള്ളാനുള്ള ഒരു നിയമപരമായ വഴി ഇവിടെ തുറക്കപ്പെടുന്നു.
ഇത് ഒരു തുറന്ന ഭരണഘടനാ ഭേദഗതിയല്ല. അതിനാൽ തന്നെ ഇത് കൂടുതൽ അപകടകരമാണ്. നിയമഭാഷയുടെ മറവിൽ, ഭരണഘടനാ അവകാശങ്ങളെ പൗരത്വവുമായി ബന്ധിപ്പിക്കാനുള്ള ഒരു മൗന ശ്രമമാണ് നടക്കുന്നത്. വിദേശി ഇന്ന് ഭരണഘടനയ്ക്ക് പുറത്താണെങ്കിൽ, നാളെ “അനുയോജ്യമല്ലാത്ത” പൗരനും അവിടെ എത്തിച്ചേരാം. ചരിത്രം അതാണ് പഠിപ്പിക്കുന്നത്.
ഈ നിയമം നടപ്പാക്കപ്പെടുന്നത് ആരോടാണ് എന്ന് ചോദിക്കുന്നതിൽ ഒരു പരിധിവരെ പ്രസക്തിയുണ്ട്. റോഹിംഗ്യരോടോ, മുസ്ലിം അഭയാർത്ഥികളോടോ, അതിർത്തി പ്രദേശങ്ങളിലെ ദരിദ്രരോടോ. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം മറ്റൊന്നാണ്: നിയമം ആരെയാണ് മനുഷ്യനായി അംഗീകരിക്കുന്നത്? ഒരിക്കൽ വിദേശിയെ അവകാശരഹിതനാക്കാൻ പഠിച്ച ഒരു നിയമസംവിധാനം, പിന്നീട് പൗരനെയും അതേ രീതിയിൽ കൈകാര്യം ചെയ്യാൻ മടിക്കില്ല.
2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് അതിനാൽ ഒരു കുടിയേറ്റ നിയമം മാത്രമല്ല. അത് ഇന്ത്യയിൽ നിയമവും അധികാരവും തമ്മിലുള്ള ബന്ധം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ സൂചനയാണ്. നിയമം നീതിയുടെ ഉപകരണമല്ലാതെ, ഭരണകൂടത്തിന്റെ സൗകര്യമായി മാറുന്ന നിമിഷം അതാണ് ഈ നിയമം അടയാളപ്പെടുത്തുന്നത്.
ചോദ്യം ഇനി ഇതല്ല: ഈ നിയമം ആരെ ബാധിക്കും?
ചോദ്യം ഇതാണ്: ഇതിനെ നിശ്ശബ്ദമായി അംഗീകരിക്കുന്ന ഒരു സമൂഹം, നാളെ ഏത് അനീതിയെ എതിർക്കും?
Read more







