വിത്സണ് വര്‍ഗീസ്
ഇക്കുറി ഗുജറാത്ത് തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന് ചില സൂചനകള്‍ നല്‍കുന്നുണ്ട്. കാര്‍ഷീക-ചെറുകിട മേഖലകളെ അപ്പാടെ അവഗണിച്ചുകൊണ്ട് ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാനാവില്ലെന്ന് തിരഞ്ഞെടുപ്പ ഫലം രാജ്യത്തോട് പറയുന്നു. മൈതാന പ്രസംഗങ്ങളല്ല ,നടപടികളാണ് ആവശ്യമെന്ന് കര്‍ഷകരൊന്നടങ്കം ആവശ്യപെടുന്നു. കാര്‍ഷീക മേഖലയക്ക് പ്രാധാന്യമുള്ള സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് മേഖലകളില്‍ കോണ്‍ഗ്രസ് നേടിയ തിളക്കമാര്‍ന്ന വിജയം അതാണ് സൂചിപ്പിക്കുന്നത്. 2012 ല്‍ ബി.ജെപിയ്ക്കൊപ്പം നിന്ന ഇവിടുത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായ നരേന്ദ്ര മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണീര് അവഗണിച്ചപ്പോള്‍ അവര്‍ തിരിച്ച് പറഞ്ഞു,ഞങ്ങള്‍ക്കും ജീവിക്കണം.
കര്‍ഷകര്‍ മാറി ചിന്തിച്ചതോടൊപ്പം, ഹാര്‍ദിക് പട്ടേല്‍ ഉയര്‍ത്തികൊണ്ടുവന്ന പട്ടേല്‍ വികാരവും കോണ്‍ഗ്രസിന് പിന്തുണയായി. എന്നാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ പട്ടേല്‍ ഘടകത്തെ ഒ.ബി.സി കാര്‍ഡ് കൊണ്ട് മോഡി വെട്ടിയെന്നുള്ളതും ഈ തിരഞ്ഞെടുപ്പിനെ വേറിട്ട് നിര്‍ത്തുന്നു. പട്ടേല്‍വിഭാഗം കോണ്‍ഗ്രസിന് അനുകൂലമായപ്പോള്‍ പരമ്പരാഗത ഒബിസി വോട്ടുകള്‍കൊണ്ട് അത് ബി.ജെപി മറികടന്നു. ഒപ്പം വന്‍നഗരങ്ങളും ബിജെപിയോട് കൂട്ടുള്ള മധ്യവര്‍ഗകുടുംബങ്ങളും പാര്‍ട്ടിയെ തുണച്ചു. സത്യത്തില്‍ ബി.ജെ.പി അവകാശപ്പെടുന്ന മോഡി പ്രഭാവം മെല്ലെ മെല്ലെ ഇല്ലാതാവുന്നു എന്നുവേണം കരുതാന്‍. അഥവാ ഇക്കുറി ജനം വെറുതെ വിട്ടു എന്ന് പറായാം. അതുകൊണ്ട് തന്നെ ജനാധിപത്യ മതേതര ശക്തികള്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നുവെന്ന് വിലയിരുത്താം.
ഈ പാഠങ്ങളുള്ക്കൊണ്ടുകൊണ്ടായിരിക്കും നരേന്ദ്ര മോഡിയും ബിജെപിയും അടുത്ത പൊതു തിരഞ്ഞെടുപ്പിനെ സമീപിക്കുക. രാജ്യത്ത് തകര്‍ന്ന് തരിപ്പണമായ കാര്‍ഷീക-ചെറുകിട മേഖലകളെ കൈപിടിച്ചുയര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പ്രതീക്ഷിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 61 സീറ്റാണ് ലഭിച്ചത് എങ്കില്‍ ഇക്കുറി അത് 80 ന് അടുത്തെത്തിയിരിക്കുന്നു. 95 ല്‍ അധികാരം വിട്ടൊഴിഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയധികം സീറ്റുകള്‍ കോണ്‍ഗ്രസ് ഇവിടെ നേടുന്നത്.
കരുത്തരായ നേതാക്കള്‍ക്ക് പിന്നില്‍ അണിനിരക്കുന്ന ജനതയാണ് ഗുജറാത്തിലേത്. എല്ലാ കാലത്തും അവരുടെ രീതി അതാണ്. കേശൂഭായി പട്ടേല്‍, ചിമന്‍ഭായി പട്ടേല്‍, മാധവ് സിംഗ് സോളങ്കി, നരേന്ദ്ര മോഡി ഇത്തരം നേതാക്കളാണ് ഓരോ കാലത്തും ഓരോ പാര്‍ട്ടിയേയും അധികാരത്തിലെത്തച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും അഭിമുഖീകരിച്ച പ്രധാന വെല്ലുവിളിയും ഇതുതന്നെയായിരുന്നു.
തദ്ദേശീയനായ ഒരു നേതാവിന്റെ അപര്യാപ്തത തന്നെയായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസിന് വിനയായത്. ഒരു പക്ഷെ രണ്ട് വര്‍ഷം മുമ്പെ രാഹുല്‍ പണി തുടങ്ങിയിരുന്നെങ്കില്‍ ഗുജറാത്തിലെ ചിത്രം മറ്റൊന്നാകുമായിരുന്നു. സംസ്ഥാനത്തെ സമസ്ഥമേഖലയിലും വേരോട്ടമുളള ബാങ്കിംഗ് സൊസൈറ്റികളും ക്ഷീരകര്‍ഷകരുടെ സഹകരണ സംഘങ്ങളും കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ കൊണ്ട് വ്യാപകമായി ബി.ജെപി കൈയ്യടക്കിയിരുന്നു.
അമൂലിന്റെ ചെയര്‍മാനെ ഈയിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് വേര്‍പ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ത്തത്. ഇങ്ങനെ, എല്ലാ മേഖലയിലും സജീവ സാന്നിധ്യമായ ബിജെപിയെ തളച്ചിടാന്‍ കോണ്‍ഗ്രസിന് ആയില്ല. അതിന് പറ്റിയ നേതാവ് ഗുജറാത്തിലുണ്ടായില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇക്കുറി കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 44.4 വരെയാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തേക്കാളും 5.4ശതമാനം കൂടുതല്‍. ബിജെപി യുടേത് 49.6 ആണ്. കഴിഞ്ഞ വര്‍ഷം 48 ശതമാനവും. പക്ഷെ ലോക്സഭാ തിഞ്ഞെടുപ്പില്‍ ഇത് 60 ശതമാനമായിരുന്നു.കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിലേതിനേക്കാള് ബി.ജെ.പിയ്ക്ക് 10 ശതമാനം വോട്ടിന്റെ കുറവാണുണ്ടായത്. 95 ന് ശേഷം കോണ്‍ഗ്രസിന് 40 ശതമാനത്തില്‍ കൂടുല്‍ വോട്ട് വിഹിതം നേടാനാവുന്നത് ആദ്യമായിട്ടാണ്.
കാര്‍ഷീക മേഖലയ്ക്ക് പ്രാധാന്യമുള്ള കച്ഛ് -സൗരാഷ്ട്ര മേഖലകള്‍ ബി.ജെ.പിയ്ക്ക് ഒപ്പം നിന്നവയായിരുന്നു. എന്നാല്‍ ഇത്തവണ അത് തിരുത്തി. കഴിഞ്ഞ തവണ ആറില്‍ അഞ്ച് സീറ്റ് കച്ഛില് നേടിയ ബിജെപിയ്ക്ക് ഇക്കുറി മൂന്ന് സീറ്റാണ് ലഭിച്ചത്. സൗരാഷ്ട്ര 48 സീറ്റുകളിളാണ് ബി.ജെ.പിക്ക് നല്കിയതെങ്കില് ഇക്കുറി കോണ്‍ഗ്രസിന് അവിടെ 33 ലധികം സീറ്റുകളുണ്ട്. ബി.ജെപിയ്ക്ക് 22 സീറ്റാണ്. വടക്കന്‍ മേഖലയലില്‍ കോണ്‍ഗ്രസിനും 22 ഉം ബി.ജെ.പിയ്ക്ക് 27 ഉം. വ്യാവസായികമേഖലയും പാര്‍ട്ടിയുടെ തട്ടകവുമായ സെന്‍ട്രല്‍ ഗുജറാത്തില്‍ ബിജെപിയ്ക്ക് 27 ഉം കോണ്‍ഗ്രസിന് 20ഉം സീററുകളുണ്ട്.
ദക്ഷിണ ഗുജറാത്താണ് ബിജെപിയെ വിജയത്തിലേക്ക് നയിച്ചത് എന്നു വേണമെങ്കില്‍ പറയാം. 22 സീറ്റുകളാണിവിടെ ബി.ജെ.പിയ്ക്ക് ലഭിച്ചത്. ആറ് സീറ്റുകള്‍കൊണ്ട് കോണ്‍ഗ്രസിന് തൃപ്തിയടയേണ്ടി വന്നു.
Read more
അതായിത് വിലതകര്‍ച്ചയും ഒപ്പം നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയും ജീവിതം ദുര്‍ഘടമാക്കിയ കാര്‍ഷിക മേഖല അപ്പാടെ ബിജെപിയെ കൈവിട്ടപ്പോള്‍ വ്യാവസായിക മേഖലയും തീവ്രഹിന്ദുത്വ നിലപാടു പുലര്‍ത്തുന്ന നഗര മേഖലകളും ബി.ജെ.പിയോടൊപ്പം നിന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗം എന്നും ബിജെപിയെ പിന്തുണക്കുന്നവരാണ്. ഇവരോടൊപ്പം കര്‍ഷകരും ദളിത്-ഒബിസി വിഭാഗങ്ങളും ഒപ്പം ചേര്‍ന്നപ്പോഴാണ് 2014 ല്‍ മോഡി മാജിക് ഉണ്ടായത്. ഇതിനാണ് ഇപ്പോള്‍ വെല്ലുവിളി നേരിടുന്നത്.