സെന്നയുടെ മരണശേഷം ഷൂമാക്കറിന് സംഭവിച്ചത് ? വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി

കായിക ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബ്രസീലിയന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്ന റേസിനിടെ അപകടത്തില്‍ മരിച്ചത്. സെന്നയുടെ ജീവനെടുത്ത റേസില്‍ ജയിച്ച ജര്‍മ്മന്‍ ഡ്രൈവര്‍ മൈക്കല്‍ ഷൂമാക്കര്‍ പിന്നീട് ഇതിഹാസ താരമായി വളര്‍ന്നു. സെന്നയുടെ മരണശേഷം ഷൂമാക്കറിന്റെ അവസ്ഥ വിവരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ഡോക്യുമെന്ററി.

1994 സാന്‍ മാരിനോ ഗ്രാന്‍ഡ്പ്രീക്കിടെയുണ്ടായ അപകടത്തിലാണ് അയര്‍ട്ടന്‍ സെന്ന കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട സെന്നയുടെ കാറിനെ മറികടന്ന ഷൂമാക്കര്‍ സാന്‍ മാരിനോയില്‍ ജേതാവായി. എന്നാല്‍ മത്സരശേഷം ഷൂമാക്കറിന്റെ ഉറക്കം നഷ്ടപ്പെട്ടതായി അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു. ജീവന്‍ അപകടത്തില്‍ ആകുമോയെന്ന് ഭയന്ന ഷൂമാക്കര്‍ റേസിംഗ് കരിയര്‍ തുടരാന്‍ സാധിക്കില്ലെന്നും ആശങ്കപ്പെട്ടു.

സെന്നയുടെ അപകടശേഷമുള്ള അവസ്ഥയെ പറ്റി ഷൂമാക്കര്‍ ഡോക്യുമെന്ററിയില്‍ ഇങ്ങനെ പറയുന്നു: ” സാന്‍ മാരിനോ റേസിന് രണ്ടു മണക്കൂറിനുശേഷം ടീമിന്റെ എന്‍ജിനീയറിംഗ് ഡയറക്ടര്‍ ടോം വാക്കിന്‍ഷാ എന്റെ അടുത്ത് വന്ന് സെന്നയുടെ അവസ്ഥ വളരെ മോശമാണെന്ന് പറഞ്ഞു. സെന്ന കോമയിലാണെന്നും അതു വളരെ മോശം അവസ്ഥായാണെന്ന് പറയാന്‍ കഴിയില്ലെന്നും ഞാന്‍ മറുപടി നല്‍കി. എന്നാല്‍ സെന്ന ഗുരുതരാവസ്ഥയിലാണെന്ന് ടോം ആവര്‍ത്തിച്ചു. കുറച്ചു കഴിഞ്ഞ് ചിലര്‍ വന്ന് സെന്ന മരിച്ചെന്ന് അറിയിച്ചു. എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. ‘ഇല്ല’ എന്നു കരുതാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. സെന്ന ചാമ്പ്യനാകാന്‍ പോകുന്നു. ഒന്നോ രണ്ടോ റേസുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടേക്കാം. എങ്കിലും സെന്ന തിരിച്ചുവരുമെന്നൊക്കെ ഞാന്‍ ചിന്തിച്ചു. സെന്നയുടെ മരണം ഉള്‍ക്കൊള്ളാന്‍ എനിക്ക് രണ്ടാഴ്ച വേണ്ടിവന്നു.”- ഷൂമാക്കര്‍ തുടര്‍ന്നു.

” സെന്നയുടെ മരണശേഷം സില്‍വര്‍സ്‌റ്റോണിലെ റേസിംഗ് ട്രാക്കിലേക്ക് റോഡ് കാറുമായി ഞാന്‍ പോയി. ഓരോ പോയിന്റിലെത്തുമ്പോഴും ഇവിടെ വെച്ചായിരിക്കും ഞാന്‍ മരിക്കുകയെന്ന് തോന്നി. ഉറക്കത്തിനിടയില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. റേസിനിടെ മരിക്കുമെന്ന ഭയം വേട്ടയാടി കൊണ്ടിരുന്നു”- ഡോക്യുമെന്ററിയില്‍ ഷൂമാക്കാര്‍ വെളിപ്പെടുത്തി.

1994 സാന്‍മാരിനോ റേസില്‍ വില്യംസിനു വേണ്ടിയാണ് അയര്‍ട്ടന്‍ സെന്ന മത്സരിച്ചത്. മണിക്കൂറില്‍ 130 മൈലിലധികം വേഗത്തില്‍ കുതിച്ച സെന്നയുടെ കാര്‍ ട്രാക്കിലെ വളവില്‍വച്ച് നിയന്ത്രണം വിട്ട് ഇടിച്ച് തകരുകയായിരുന്നു. ബെനറ്റന്‍ ഫോര്‍ഡിന്റെ ഡ്രൈവറായി തൊട്ടു പിന്നിലുണ്ടായിരുന്ന ഷൂമാക്കര്‍ റേസില്‍ വിജയിയാവുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിംഗിനെ ഗുരുതര പരിക്കേറ്റ ഷൂമാക്കര്‍ കോമ അവസ്ഥയിലാകുന്നതിനും കായിക ലോകം സാക്ഷ്യം വഹിച്ചു. ഷൂമാക്കറിന്റെ ജീവിതത്തിനും ദുരന്തച്ഛായ വന്നുചേര്‍ന്നെന്നത് വിധിയുടെ മറ്റൊരു വിളയാട്ടം.