കായികലോകത്തെ ഞെട്ടിച്ച കൊലപാതകം: താരത്തിന്റെ ഭര്‍ത്താവ് കുടുക്കില്‍, കൂട്ടുപ്രതികളില്‍ ഒരാള്‍ വനിതാസുഹൃത്ത്!

കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരി ആഗ്നസ് ടിറോപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുടുക്കില്‍. പൊലീസിന്റെ പിടിയിലായ ഭര്‍ത്താവ് ഇബ്രാഹിം റോട്ടിച്ചിനെ 20 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന് കൂട്ടുനിന്നെന്നു സംശയിക്കുന്ന രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററിലെ വെങ്കല മെഡല്‍ ജേതാവും ലോക റെക്കോഡുകാരിയുമായിരുന്ന ടിറോപിനെ പടിഞ്ഞാറന്‍ കെനിയന്‍ നഗരമായ ഇറ്റണില്‍ ബുധനാഴ്ചയാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലേറ്റ ആഴത്തിലെ മുറവാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് റോട്ടിച്ചിനായി പൊലീസ് വലവിരിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിച്ച റോട്ടിച്ചിനെ പൊലീസ് ആയാസപ്പെട്ടാണ് പിടികൂടിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ റോട്ടിച്ചിന്റെ കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. റോട്ടിച്ചിന്റെ സുഹൃത്തായ ജോണ്‍ കിപ്‌കോച്ച് സൊമോയ് ആണ് കസ്റ്റഡിയിലുള്ള രണ്ടാമത്തെയാള്‍. ഇയാളാണ് പരിശീലന ക്യാംപില്‍ നിന്ന് ടിറോപിനെ വീട്ടിലെത്തിച്ചതെന്ന് കരുതപ്പെടുന്നു. കസ്റ്റഡിയിലുള്ള മൂന്നാമത്തെയാള്‍ ഒരു സ്ത്രീയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.