കായിക മേളയല്ല ഇനി മുതല്‍ 'സ്‌കൂള്‍ ഒളിമ്പിക്‌സ്': വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

കായിക മേളയെ ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’ എന്നാക്കി പേര് മാറ്റുന്ന കാര്യം ആലോചനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്നും, സ്‌കൂള്‍ ഒളിമ്പിക്‌സ് ആയാല്‍ മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മേളയില്‍ കുട്ടികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്. അടുത്ത വര്‍ഷം പ്രശ്‌നം പരിഹരിക്കാം. ഒരു സ്‌പോര്‍ട്‌സ് കലണ്ടര്‍ ഉണ്ടാക്കാനാണ് ശ്രമം. അതേസമയം കായിക താരങ്ങളെ സര്‍ക്കാര്‍ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. ജോലി നല്‍കുന്നതില്‍ ഇടതു സര്‍ക്കാരിന് മികച്ച റെക്കോര്‍ഡാണുള്ളത്. 7 വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഒന്നാംദിനം 7 സ്വര്‍ണമടക്കം 14 മെഡലുകളുമായി 50 പോയിന്റ് നേടിയാണു നിലവിലെ ചാംപ്യന്‍മാര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 4 സ്വര്‍ണമടക്കം 11 മെഡലുകളുമായി 37 പോയിന്റ് നേടി മലപ്പുറം കടുത്ത പോരാട്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്. കാസര്‍കോട് (3 സ്വര്‍ണമടക്കം 6 മെഡലുകള്‍, 22 പോയിന്റ്) ആണു മൂന്നാം സ്ഥാനത്ത്. എറണാകുളം17 പോയിന്റുമായി നാലാം സ്ഥാനത്താണ്.

സ്‌കൂളുകള്‍ തമ്മിലുള്ള പോരില്‍ നിലവിലെ ചാമ്പ്യന്‍ മലപ്പുറത്തെ ഐഡിയല്‍ കടകശേരി 2 സ്വര്‍ണമടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 2 സ്വര്‍ണമടക്കം 14 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തും 2 സ്വര്‍ണമടക്കം 13 പോയിന്റുമായി കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.