ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍

ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയം നേടിയത്. സ്‌കോര്‍:6-2, 4-6, 6-2, 7-6.

മത്സരത്തിലെ ആദ്യസെറ്റ് 6-2 എന്ന സ്‌കോറിന് നദാലാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ജോക്കോവിച്ച് ശക്തമായി തിരിച്ചു വന്നു. 6-4ന് ജോക്കോ സെറ്റ് സ്വന്തമാക്കി. എന്നാല്‍, മൂന്നാം സെറ്റ് 6-2ന് വരുതിയിലാക്കി നദാല്‍ തിരിച്ചടിച്ചു.

നാലാം സെറ്റില്‍ 6-6 എന്ന സ്‌കോറിന് ഇരുവരും സമനിലപാലിച്ചു. തുടര്‍ന്ന് ടൈബ്രേക്കറില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത നദാല്‍ മത്സരം സ്വന്തമാക്കി.

സെമിഫൈനലില്‍ നദാല്‍ ലോക മൂന്നാം നമ്പര്‍താരമായ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. ജൂണ്‍ മൂന്നിനാണ് സൈമി ഫൈനല്‍. 2005ലെ കിരീടനേട്ടത്തിന് ശേഷം പാരീസ് മണ്ണില്‍ കളിച്ച 113 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് നദാല്‍ തോറ്റത്.

Read more

കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നദാല്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം നദാലാണ്.