നിലവിലെ മോശം പ്രകടനം; എണ്ണമറ്റ കിരീട നേട്ടങ്ങളിലേക്ക് നയിച്ച കൊറിയന്‍ പരിശീലകനുമായുള്ള കരാര്‍ റദ്ദാക്കി പി.വി സിന്ധു

ടോക്കിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശം നല്‍കിയ ദക്ഷിണ കൊറിയന്‍ പരിശീലകന്‍ പാര്‍ക് തെയ് സാങ്ങുമായുള്ള കരാര്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു റദ്ദാക്കി. നിലവിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ചുമതലയൊഴിയുകയാണെന്ന കാര്യം പാര്‍ക് തന്നെയാണ് അറിയിച്ചത്. ഒപ്പം മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.

പി.വി സിന്ധുവുമായി എന്റെ ബന്ധത്തെ കുറിച്ച് പലരും ചോദിച്ചിരുന്നു. അടുത്തിടെ സിന്ധു കളിച്ച എല്ലാ മത്സരങ്ങളിലും മോശം കളിയാണ് പുറത്തെടുത്തത്. അതില്‍ ഞാന്‍ കൂടി ഉത്തരവാദിയാണെന്ന് കരുതുന്നു. പരിശീലക മാറ്റം നന്നാകുമെന്ന് അവള്‍ ആഗ്രഹിച്ചു. ആ തീരുമാനത്തിനൊപ്പം ഞാനും നില്‍ക്കുന്നു.

അടുത്ത ഒളിമ്പിക്‌സ് വരെ അവള്‍ക്കൊപ്പമുണ്ടാകില്ലെന്നതില്‍ വിഷമമുണ്ട്. ഇനി അകലെനിന്നാകും എന്റെ പിന്തുണ. എനിക്ക് പിന്തുണ നല്‍കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു- അദ്ദേഹം പറഞ്ഞു.

നാല് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടങ്ങള്‍, സയിദ് മോദി ഇന്റര്‍നാഷനല്‍, സ്വിസ് ഓപണ്‍, സിംഗപ്പൂര്‍ കിരീടങ്ങള്‍ എന്നിവക്ക് പുറമെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, ടോകിയോ ഒളിമ്പിക്‌സ് വെങ്കലം എന്നിവയും നേടാന്‍ സിന്ധു നേടിയത് പാര്‍ക്കിന്റെ പരിശീലനത്തിന്‍ കീഴിലാണ്.