പി.വി സിന്ധുവിന് സയ്യിദ് മോദി കിരീടം ; ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ശേഷമുള്ള ആദ്യകിരീടം

മുന്‍ ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ പി.വി. സിന്ധുവിന് സയ്യിദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം. ഫൈനലില്‍ സിന്ധു ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിനെ പരാജയപ്പെടുത്തി. 2019 ലോകചാംപ്യന്‍ഷിപ്പിന് ശേഷം സിന്ധു നേരിടുന്ന ആദ്യ കിരീടമാണ്.

21-13, 21-16 എന്ന സ്‌കോറിലായിരുന്നു വിജയം. ടൂര്‍ണമെന്റിലെ ഒന്നാം സീഡായിരുന്ന പിവി സിന്ധു ഇത് രണ്ടാം തവണയാണ് സയ്യിദ് മോഡി അന്താരാാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടുന്നത്. നേരത്തേ 2017 ലും സിന്ധു കിരീടം നേടിയിരുന്നു. എതിരാളിയെ അനായാസം കീഴടക്കിയ സിന്ധു ഫൈനല്‍ മത്സരം വെറും 35 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കുകയും ചെയ്തു.

നേരത്തേ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ ഭട്‌നഗര്‍, തനീഷാ ക്രാസ്‌റ്റോ സഖ്യം കിരീടം നേടിയിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ടി ഹേമ നാഗേന്ദ്രബാബു – ശ്രീവേദ്യ ഗുരുസാദ സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്. നേരത്തേ പുരുഷ സിംഗിള്‍സില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഫൈനല്‍ മത്സരം മാറ്റിയിരുന്നു.