ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൈവിട്ടാല്‍ ജോക്കേവിക്കിന് വന്‍നഷ്ടമുണ്ടാകും

വിസാ പ്രശ്‌നങ്ങളില്‍ പെട്ട് ഓസ്‌ട്രേലിയയില്‍ കുരുങ്ങിയിരിക്കുന്ന ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്റ്‌സ്‌ളാം ടൂര്‍ണമെന്റ്് നഷ്ടമായാല്‍ വന്‍ തിരിച്ചടിയാകും. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താനായി എത്തിയിരിക്കുന്ന താരത്തിന് കിരീടം കൈവിട്ടുപോകുക മാത്രമല്ല ഒന്നാം റാങ്കും നഷ്ടമാകും. താരത്തിന് പോയിന്റുകള്‍ നഷ്ടമായാല്‍ മുഖ്യഎതിരാളിയായ റഷ്യന്‍താരം ദാനില്‍ മെദ്‌വെദേവിനോ അലക്‌സാണ്ടര്‍ സ്വരേവിനോ ഒന്നാം സ്ഥാനം നല്‍കേണ്ടി വരും.

രണ്ടുവര്‍ഷമായ ഒന്നാം സ്ഥാനത്ത് തുടരുന്ന താരമാണ് നോവാക്ക് ജോക്കോവിച്ച്. വൈദ്യപരിശോധനയുടെ പേരില്‍ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായാല്‍ പോയിന്റുകളും കൂടെ പോകും. ഇതോടെ രണ്ടാം റാങ്കില്‍ നില്‍ക്കുന്ന ദാനില്‍ മെദ്‌വെദേവോ മൂന്നാം സ്ഥാനത്തുള്ള അലക്‌സാണ്ടര്‍ സ്വരേവോ കിരീടം നേടിയാല്‍ ജോക്കോവിച്ചിന് ഒന്നാം സ്ഥാനം നഷ്ടമാകും. ജയിച്ചാല്‍ ഇവരില്‍ ഒരാള്‍ ഒന്നാം സ്ഥാനത്ത് വരും. നിലവില്‍ മെല്‍ബണിലെ ഒരു ഹോട്ടലില്‍ ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് തടഞ്ഞുവെച്ചിരിക്കുകയാണ്.

വിസയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ കോവിഡ് വാക്‌സിനേഷനുമായ ബന്ധപ്പെട്ട വ്യാജരേഖ നല്‍കിയെന്ന ആരോപണത്തിലാണ് ജോക്കോവിച്ചിന് വിസ നിഷേധിച്ചത്. വാക്‌സിനേഷന്‍ നടത്താത്ത ആരേയൂം നിലവില്‍ ഓസ്‌ട്രേലിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വിസ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ജോക്കോവിന്റെ അഭിഭാഷകര്‍ വിക്‌ടോറിയ കോടതിയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തവണത്തേത് ഉള്‍പ്പെടെ ഒമ്പതു തവണ ഈ ഗ്രാന്റ്‌സ്‌ളാം കിരീടം നേടിയയാളാണ് നോവാക്ക് ജോക്കോവിച്ച്. 20 ഗ്രാന്റ്‌സ്‌ളാം കിരീടവും പേരിലുണ്ട്.