മെസി ബൈജൂസ് അംബാസഡര്‍; കമ്പനിയുമായി കരാര്‍ ഒപ്പിട്ടു

എഡ്യുടെക്ക് കമ്പനിയായ ബൈജൂസ് അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയുമായി കരാര്‍ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്പനി കാല്‍പ്പന്ത് ലോകത്തെ ബിഗ് ഫിഷുമായി കൈകോര്‍ത്തിരിക്കുന്നത്.

‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്.

നേരത്തെ, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിലെ ഓഫീസ് പൂട്ടുകയാണെന്നും ജീവനക്കാരോട് ബെംഗളൂരു ഓഫീസിലേക്ക് മാറാനും ബൈജൂസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയതോടെ കമ്പനി നിലപാട് മാറ്റിയിരുന്നു.

കേരളം തല്‍ക്കാലം വിടുന്നില്ലെന്നും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ഉദേശിക്കുന്നതെന്നും ബൈജൂസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ബൈജൂസ് സ്ഥാപനങ്ങളിലെ മൂവായിരത്തിലേറെ ജീവനക്കാരില്‍ 140 പേരെ ബംഗളൂരുവിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.