'ലിന്‍ ഡാന്‍ ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ രക്ഷപ്പെടില്ലായിരുന്നു'; തുറന്നടിച്ച് ജ്വാല ഗുട്ട

ചൈനീസ് ബാഡ്മിന്റണ്‍ താരം ലിന്‍ ഡാന്‍ ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ കരിയറില്‍ ഇതുപോലെ രക്ഷപ്പെടില്ലായിരുന്നു എന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. കോര്‍ട്ടിലെയും മറ്റും തെറ്റായ രീതികള്‍ക്കെതിരേ പ്രതികരിക്കുന്ന വികൃതിയായ ലിന്‍ ഡാന് ഇന്ത്യയിലെ സാഹചര്യത്തില്‍ ഒരു നല്ല കരിയര്‍ നേടിയെടുക്കുക എന്നത് ഒട്ടും എളുപ്പമല്ലെന്നാണ് തന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി ജ്വാല ഗുട്ട പറയുന്നത്.

“സാധാരണ ചൈനീസ് കളിക്കാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു ലിന്‍ ഡാന്‍. അദ്ദേഹം അക്രമോണത്സുകനായ കളിക്കാരനായിരുന്നു. തോല്‍ക്കുമ്പോഴും നിര്‍ഭയരായി കാണപ്പെടുന്ന യൂറോപ്യന്‍ താരങ്ങളെപ്പോലെ ആയിരുന്നു ലിന്‍ ഡാന്‍. എന്നാല്‍ ഏഷ്യന്‍ താരങ്ങളില്‍ പൊതുവേ ഈ അക്രമണോത്സുകത കാണാറില്ല. ലിന്‍ ഡാന്‍ ഇന്ത്യയിലായിരുന്നെങ്കില്‍ ഇത്ര വലിയ താരമാകുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം ഇത്തരം വികൃതിക്കുട്ടികളെ ഇന്ത്യക്കാര്‍ എത്രകണ്ട് സ്വീകരിക്കുമെന്ന് കണ്ടറിയണം.”

Badminton doubles players receive

“എന്റെ അവസ്ഥ തന്നെയാണ് അതിന് ഉദാഹരണം. അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന് എന്നെ കരിയറില്‍ ഒതുക്കിക്കളഞ്ഞു. ഇന്ത്യയില്‍ പൊതുവെ ഒരു ആള്‍ക്കൂട്ട മന:സ്ഥിതിയാണുള്ളത്. എന്നാല്‍ എല്ലാ തരത്തിലുമുള്ള വ്യക്തിത്വങ്ങളെ സ്വീകരിക്കാന്‍ നമ്മള്‍ പഠിക്കണം. ഒരു വ്യക്തിക്ക് വളരണമെങ്കില്‍ അവരുടേതായ ഇടം നല്‍കണം. അല്ലെങ്കില്‍ വ്യക്തിഗത ഇനങ്ങളില്‍ മികച്ച താരങ്ങളെ നമുക്ക് ലഭിക്കില്ല.” ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്വാല.

Lin Dan keeps slim Olympic hopes alive after China cleared to ...

രാജ്യാന്തര ബാഡ്മിന്റനിലെ ഏറ്റവും മികച്ച താരമായി എണ്ണപ്പെടുന്ന ലിന്‍ ഡാന്‍, അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.  കോര്‍ട്ടില്‍ വിചിത്രമായ ഷോട്ടുകളും ട്രിക്കുകളും കൊണ്ടു വിസ്മയിപ്പിച്ച ലിന്‍ ഡാന്‍, കരിയറിലെ തുടക്കകാലത്തു കലഹങ്ങളിലൂടെയും കൈയേറ്റങ്ങളിലൂടെയും കോര്‍ട്ടിലെ വഴക്കാളി എന്നും പേരെടുത്തു. എന്നിട്ടും ബാഡ്മിന്റന്‍ ലോകം ലിന്‍ ഡാനെ സ്‌നേഹിച്ചു. കാരണം, ബാഡ്മിന്റനു ലോകമെങ്ങും ജനപ്രീതി നല്‍കുന്നതില്‍ ലിന്‍ ഡാന്‍ വഹിച്ച പങ്കു ചെറുതല്ല.