ജോക്കോയുടെ സ്വപ്‌നം പൊലിഞ്ഞു; മെദ്‌വെദെവ് കോര്‍ട്ടിലെ പുതിയ രാജാവ്

പുരുഷ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്റെ കലണ്ടര്‍ സ്ലാം സ്വപ്‌നം തകര്‍ത്ത് യുഎസ് ഓപ്പണില്‍ ഡാനില്‍ മെദ്‌വെദെവ് റഷ്യന്‍ വിപ്ലവം തീര്‍ത്തു. സീസണിലെ നാലാം ഗ്രാന്‍ഡ്സ്ലാം ട്രോഫി തേടിയിറങ്ങിയ ജോക്കോയെ മറുപടിയില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് നിഷ്പ്രഭമാക്കി മെദ്‌വെദെവ് കന്നിക്കിരീടം കൈപ്പിടിയില്‍ ഒതുക്കി, സ്‌കോര്‍: 6-4, 6-4, 6-4. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലേറ്റ തോല്‍വിക്ക് ജോക്കോയോട് പകരം വീട്ടാനും മെദ്‌വെദെവിന് ഇതോടെ സാധിച്ചു.

കരിയറിലെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെയും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെയും മറികടന്ന് ഒറ്റയ്ക്ക് ഒന്നാമനാകാന്‍ കളംതൊട്ട ജോക്കോവിച്ചിന് നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. പതിവിലേറെ പിഴവുകള്‍ വരുത്തിയ ജോക്കോ ശാരീരികമായും ക്ഷീണിതനാണെന്നു തോന്നിച്ചു. മറുവശത്ത് ഉശിരന്‍ സര്‍വുകള്‍ തൊടുത്ത മെദ്‌വെദെവ് ബേസ് ലൈനില്‍ ഊന്നി നിന്നുള്ള വിന്നറുകളിലും എതിരാളിയെ കടത്തിവെട്ടി.

ജോക്കോവിച്ചിന്റെ പിഴവുകള്‍ മുതലെടുത്ത മെദ്‌വെദെവ് തന്ത്രപരമായും ആത്മവിശ്വാസത്തോടെയും റാക്കറ്റ് വീശിയപ്പോള്‍ യുഎസ് ഓപ്പണില്‍ പുതിയ ചാമ്പ്യന്‍ പിറവിയെടുത്തു. ഒളിമ്പിക്‌സിലെ തോല്‍വിയോടെ ഗോള്‍ഡന്‍ സ്ലാം മോഹം പൊലിഞ്ഞ ജോക്കോവിച്ചിന് ഇരട്ട പ്രഹരം കൂടിയായി യുഎസ് ഓപ്പണ്‍ ഫൈനലിലെ അപ്രതീക്ഷിത പരാജയം.