മത്സരത്തിനിടയില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര കബഡിതാരം വെടിയേറ്റു മരിച്ചു ; തലയിലും നെഞ്ചിലുമായി വെടിയേറ്റത് 20 തവണ

കബഡിതാരം സന്ദീപ് നങ്കല്‍ മത്സരത്തിനിടയില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം അക്രമികളെത്തി വെടി വെയ്ക്കുകയായിരുന്നു. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. സന്ദീപ് സിംഗ് സന്ധു എന്ന നാംഗല്‍ അംബിയന്‍ എന്ന 38 കാരനാണ് വെടിവെച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കാനായി സന്ദീപും ടീമും സ്ഥലത്ത് എത്തിയപ്പോള്‍ വൈകിട്ട് 6.15 നും 6.30 നും ഇടയിലായിരുന്നു സംഭവം.

സംഭവത്തില്‍ ഒരു കൗമാരക്കാരന്‍ പയ്യനും പരിക്കേറ്റിട്ടുണ്ട്. പക്ഷേ അപകടനില തരണം ചെയ്തു. സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ വൈരവും പ്രൊഫഷണല്‍ ശത്രുതയും ആയിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച അഞ്ചു കബഡി താരങ്ങളില്‍ ഒരാളാണ് സന്ദീപ്.

മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം. കബഡി ലോക ടൂര്‍ണമെന്റുകളില്‍ യുകെ അടിസ്ഥാനമായ ഒരു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.

ഭാര്യയും മക്കളും മാതാപിതാക്കളുമായി യുകെയില്‍ താമസമായിരുന്നു സന്ദീപ് സിംഗ് കബഡി ടൂര്‍ണമെന്റുകള്‍ക്കായിട്ടാണ് ഇന്ത്യയില്‍ എത്താറുള്ളത്. അതേസമയം ഈ കളിയില്‍ നിന്നും വലിയ വരുമാനം ഉണ്ടാക്കിയ ആളായിരുന്നു സന്ദീപ് സിംഗ് എന്നും അനേകം ഗ്യാംഗുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് കബഡി വൃത്തങ്ങള്‍ പറയുന്നത്.