ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു, തുടർന്ന് രാജ്യത്ത് നിന്ന് പുറത്താക്കി; ടെന്നീസ് ലോക ഒന്നാംനമ്പര്‍ താരം ചെയ്തത് ഈ കുറ്റം

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍താരം നോവാക്ക് ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്‌ട്രേലിയ. അര്‍ദ്ധരാത്രി തന്നെ താരത്തെയും ടീമിനെയും മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടികള്‍.

വാക്‌സിനേഷന്‍ ഒഴിവാക്കലിന് വേണ്ട നടപടികള്‍ താരം പാലിച്ചില്ലെന്നാണ് ആരോപണം. 2022 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എല്ലാവരും കോവിഡ് 19 നെതിരേ വാക്‌സിനേഷന്‍ എടുത്തിരിക്കണമെന്ന നിയമം ഓസ്‌ട്രേലിയ കര്‍ക്കശമാക്കിയിട്ടുണ്ട്.  വാക്‌സിനേഷനോ അല്ലെങ്കില്‍ രോഗമില്ലെന്ന രണ്ടു സ്വതന്ത്ര പാനല്‍ വിദഗ്ദ്ധരുടെ ആരോഗ്യനിര്‍ണയമോ വേണ്ടിവരും.

താരത്തെ പുറത്താക്കിയ നടപടി ഓസ്‌ട്രേലിയയും സെര്‍ബിയയും തമ്മിലുള്ള പ്രശ്‌നമായി മാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരേ പൊട്ടിത്തെറിച്ച് സെര്‍ബിയന്‍ പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ടെന്നീസ് താരത്തിനെതിരേയുള്ള മോശം പെരുമാറ്റം ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്നും സെര്‍ബിയയിലെ മുഴുവന്‍ പേരും ഒപ്പമുണ്ടെന്ന് ജോക്കോവിക്കിനെ ഫോണില്‍ വിളിച്ചു പറയുകയും ചെയ്തതായി പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

താരത്തിന് രാജകീയ തിരിച്ചുവരവ് നല്‍കണമെന്ന് ജോക്കോവിച്ചിന്‍റെ പിതാവ് ആവശ്യപ്പെട്ടു. മകനെ നാലു മണിക്കൂറോളം മെല്‍ബണ്‍ വിമാനത്താവളത്തില്‍ കുറ്റവാളിയെപോലെ തടഞ്ഞുവെച്ചെന്നും പിതാവ് ജാന്‍ ജോക്കോവിച്ചും പറഞ്ഞു. സെര്‍ബിയന്‍ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ഇത് നോവാക്കിന്റെ മാത്രം വിഷയമല്ലെന്നും ലോകത്തിന്റെ മുഴുവനുമാണെന്നും സെര്‍ബിയന്‍ മാധ്യമമായ സ്പുട്‌നിക് പറഞ്ഞു. അതേസമയം മരണനിരക്ക് കുറയ്ക്കാനാണ് ഓസ്‌ട്രേലിയ അതിര്‍ത്തി നയത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്.

തങ്ങളുടെ അതിര്‍ത്തിയിലേക്ക് വരുന്ന എല്ലാവരും പാലിക്കേണ്ട ചില നിയമങ്ങളുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും മോറിസണ്‍ പറഞ്ഞു. എല്ലാവര്‍ഷത്തെയും ആദ്യ ഗ്രാന്റ്‌സ്‌ളാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജനുവരി 17 മുതലാണ് തുടങ്ങുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള കളിക്കാരും സ്റ്റാഫുകളുമായി 3000 പേരില്‍ 26 പേര്‍ മാത്രമാണ് വാക്‌സിന്‍ എക്‌സംപഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. താരത്തിന്റെ അഭിഭാഷകന്‍ നിയമനടപടി സ്വീകരിച്ചേക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.