കോഹ്‌ലി അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്? ഗെയ്ക്‌വാദിനെ തള്ളി കപില്‍ ദേവ്

പരിശീലകനെ തിരഞ്ഞെടുക്കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും അഭിപ്രായം പറയാമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി തലവന്‍ കപില്‍ ദേവ്. കോഹ്‌ലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ വാക്കുകള്‍ തള്ളിയാണ് കപില്‍ രംഗത്തെത്തിയത്. സമിതിയിലെ മൂന്നാമത്തെ അംഗമായ ശാന്ത രംഗസ്വാമിയും കോലിക്ക് പിന്തുണയുമായെത്തി.

രവി ശാസ്ത്രി മുഖ്യ പരിശീലകനായി തുടരണമെന്നാണ് ടീമിന്റെ ആഗ്രഹം എന്നായിരുന്നു വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പ് കോലി പറഞ്ഞത്. “കോലി അടക്കമുള്ളവരുടെ അഭിപ്രായം പരിഗണിക്കും. ഇന്ത്യന്‍ ടീമിന് ഏറ്റവും മികച്ച പരിശീലക സംഘത്തെയാണ് തിരഞ്ഞെടുക്കുക” എന്നും കപില്‍ ദേവ് പറഞ്ഞു.

കോലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന് അന്‍ഷുമാന്‍ ഗെയ്ക്വാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിരാട് കോലി എന്തു പറഞ്ഞുവെന്നോ മറ്റുള്ളവര്‍ എന്ത് പറഞ്ഞുവെന്നോ ഉപദേശക സമിതിക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഗെയ്ക്വാദിന്റെ വാക്കുകള്‍. ഇതിനു പിന്നാലെ കോലിയെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. ആരാകണം പരിശീലകന്‍ എന്നകാര്യത്തില്‍ അഭിപ്രായം പറയാന്‍ നായകന് അവകാശമുണ്ടെന്ന് ദാദ വ്യക്തമാക്കി.