ബാബറിന് വിന്‍സിന്റെ മറുപടി; റണ്‍മലയില്‍ വിജയക്കൊടി നാട്ടി ഇംഗ്ലണ്ട്

ഒരു മത്സരമെങ്കിലും ജയിച്ച് മാനംകാക്കാമെന്ന പാകിസ്ഥാന്റെ മോഹം ഇംഗ്ലിഷ് ടാങ്കുകള്‍ ചതച്ചരച്ചു. മൂന്നാം മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല കയറിയ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കി (30). മൂന്ന് വിക്കറ്റിനായിരുന്നു ഇക്കുറി ഇംഗ്ലണ്ടിന്റെ ജയം. ബാറ്റിങ് പറുദീസയില്‍ പാകിസ്ഥാന്‍ പടുത്തിയര്‍ത്തിയ 331/9 എന്ന ഹിമാലയന്‍ സ്‌കോര്‍ 48 ഓവറില്‍ ഏഴ് വിക്കറ്റ് കളഞ്ഞ് 332 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് മറികടന്നത്.

ബാറ്റിങ് പവര്‍ഹൗസുകളുടെ മാറ്റുരയ്ക്കലാണ് ബിര്‍മിങ്ഹാമില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനുവേണ്ടി നായകന്‍ ബാബര്‍ അസം 139 പന്തില്‍ 14 ബൗണ്ടറികളും നാല് സിക്സും സഹിതം 158 റണ്‍സ് അടിച്ചുകൂട്ടി. ഇമാം ഉല്‍ ഹക്ക് (56) മുഹമ്മദ് റിസ്വാന്‍ (74) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും പാക് ഇന്നിംഗ്സിന് ഇന്ധനമേകി. ബാബര്‍ അടക്കം അഞ്ച് ഇരകളെ കണ്ടെത്തിയ വലംകൈയന്‍ പേസര്‍ ബ്രെയ്ഡന്‍ കാര്‍സും മൂന്നു പേരെ മടക്കിയ സാഖ്വിബ് മുഹമ്മദും ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു.

പാക് സ്‌കോറിനുള്ള ഇംഗ്ലണ്ടിന്റെ മറുപടിക്ക് നല്ല തുടക്കമല്ല ലഭിച്ചത്. ഒരു ഘട്ടത്തില്‍ അവര്‍ 5ന് 165 എന്ന നിലയില്‍ പതറി. ഡേവിഡ് മലാന്‍ (0), ഫില്‍ സാള്‍ട്ട് (37), സാക് ക്രാവ്ലി (39), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (32), വിക്കറ്റ് കീപ്പര്‍ ജോണ്‍ സിംപ്സണ്‍ (3) എന്നിവര്‍ക്കൊന്നും അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ പാകിസ്ഥാന്റെ കണക്കൂട്ടലുകള്‍ തെറ്റിച്ച് ജോ വിന്‍സും ലൂയിസ് ഗ്രിഗറിയും നിലയുറപ്പിച്ചു. കന്നി ഏകദിന ശതകം കുറിച്ച വിന്‍സ് (102, 11 ഫോര്‍) ഗ്രിഗറിക്കൊപ്പം (77) 129 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ വിജയവഴിയിലേക്ക് തിരിച്ചുവിട്ടു. മത്സരവസാനിക്കുമ്പോള്‍ ക്രെയ്ഗ് ഓവര്‍ട്ടോണും (18 നോട്ടൗട്ട്) കാര്‍സും (12 നോട്ടൗട്ട്) ഇംഗ്ലണ്ടിനായി ക്രീസിലുണ്ടായിരുന്നു. വിന്‍സ് മാന്‍ ഓഫ് ദ മാച്ച്. സാഖ്വിബ് മുഹമ്മദ് മാന്‍ ഒഫ് ദ സീരിസ്.