വിസ്മയം തീർത്ത് നീരജ് ചോപ്ര; ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ മെഡൽ

ടോക്യോ ഒളിമ്പിക്‌സിന്റെ ട്രാക്ക് ആൻഡ് ഫീൽഡ് വേദിയിൽ ഇന്ത്യയുടെ യുവ താരം നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചു. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് സ്വർണ്ണം കൊയ്തു. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ സ്വർണം ലഭിക്കുന്നത്.

അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന താരമായും നീരജ് മാറി. നീരജിന്റെ സ്വർണനേട്ടത്തോടെ ടോക്യോയിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം ഏഴിലേക്ക് ഉയർന്നു. ഒളിമ്പിക്‌സിൽ ഇന്ത്യ ഇതാദ്യമായാണ് ഏഴ് മെഡലുകൾ സ്വന്തമാക്കുന്നത്.

ഫൈനലിലെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിനെ ഐതിഹാസികമായ സുവർണപ്പതക്കത്തിൽ എത്തിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെച്ച് (86.67), വെസ് ലി വിറ്റെസ്ലാവ്(85.44) എന്നിവർ വെള്ളിയും വെങ്കലവും നേടി.

ആദ്യ ത്രോ തന്നെ 87.03 മീറ്ററിലേക്ക് പായിച്ച നീരജ് ഫൈനലിൽ ഉശിരൻ തുടക്കമാണിട്ടത്. എല്ലാ താരങ്ങളും ആദ്യ ശ്രമം പൂർത്തിയാക്കുമ്പോൾ നീരജ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. രണ്ടാം ശ്രമത്തിൽ നീരജ് നില ഒന്നുകൂടി മെച്ചപ്പെടുത്തി.

മൂന്ന് ശ്രമങ്ങൾ കഴിയുമ്പോൾ നീരജിനെ മറികടക്കാൻ മറ്റാർക്കുമായില്ല. പിന്നീടുള്ള ത്രോകളിലും നീരജിനെ പിന്തള്ളാൻ എതിരാളികൾ പരാജയപ്പെട്ടതോടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മെഡൽ സ്വപ്‌നം യാഥാർത്ഥ്യമാക്കപ്പെട്ടു.