ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശം കളി, ഒരു പരിശീലകനെന്ന നിലയിൽ ലജ്ജിക്കുന്നു: ഇവാന്‍ വുകോമനോവിച്ച്

ഐഎസ്എല്ലില്‍ ഈ വര്‍ഷത്തെ ആദ്യ ഹോം മത്സര മത്സരത്തില്‍ പഞ്ചാബ് എഫ്സിയോട് തോല്‍വി വഴങ്ങാനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന് വിധി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. പഞ്ചാബിനെതിരായ തോല്‍വിയെക്കുറിച്ച് മത്സര ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പ്രതികരിച്ചു.

ഞങ്ങള്‍ മോശം ടീമല്ല. പക്ഷേ ഇന്ന് ഞങ്ങള്‍ മോശമായിരുന്നു. ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിന് ശേഷം ഞങ്ങള്‍ കളിച്ച ഏറ്റവും മോശം കളിയാണിത്. പോയിന്റ് ടേബിളിന്റെ മുകളില്‍ ഇരിക്കാന്‍ ഞങ്ങള്‍ അര്‍ഹരല്ല. എതിര്‍ ടീം ഇന്ന് അര്‍ഹിച്ച വിജയമാണ് നേടിയത്. ഇന്നവര്‍ ഞങ്ങളെക്കാള്‍ മികച്ചവരായിരുന്നു. അവര്‍ നന്നായി കളിച്ചു.

സീനിയര്‍ താരങ്ങളുടെ അഭാവം ഈ സാഹചര്യത്തില്‍ ഒരു കാരണമായി ഞങ്ങള്‍ക്ക് പറയാനാകില്ല. ഏതെങ്കിലും താരങ്ങളെ നഷ്ടമായാല്‍ മറ്റുള്ള താരങ്ങള്‍ മുന്‍പോട്ടു വരണം. അതൊരു പ്രധാന താരമോ ഒരു ദേശീയ താരമോ ആകാം. ഈ സാഹഹര്യത്തിലാണ് മറ്റുള്ള താരങ്ങള്‍ മുന്‍പോട്ടു വരേണ്ടത്. മുന്‍പ് ഇത്തരം മത്സരങ്ങള്‍ നമ്മള്‍ വേഗത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു.

ഞാന്‍ ഇന്ത്യയില്‍ കേരളത്തിലെത്തിയപ്പോള്‍ നമ്മുടെ സാഹചര്യം വളരെ മോശമായിരുന്നു. ഇന്നത്തെ റിസള്‍ട്ടില്‍ ഒരു പരിശീലകനെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു. കളിക്കാരും ലജ്ജിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത്തരത്തിലുള്ള മത്സരങ്ങളാണ് മികച്ച പ്രകടനം നടത്തി വിജയിക്കേണ്ടത്. ഇത് പരിശീലകനെന്ന നിലയില്‍ എന്റെ മാത്രം ഉത്തരവാദിത്വമാണ്. ഇന്നത്തെത് വളരെ നിരാശാജനകമായ ഒരു വൈകുന്നേരമാണ്.’

ആദ്യ പകുതിയില്‍ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വിജയിക്കാനുള്ള മാനസികാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പല തെറ്റായ തീരുമാനങ്ങളും പിഴവുകളുമാണ് ഈ തോല്‍വിയിലേക്ക് നയിച്ചത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ എല്ലാ മത്സരങ്ങളും വളരെ എളുപ്പത്തില്‍ തോല്‍ക്കും. ഇതിലും മോശമായ സാഹചര്യങ്ങളില്‍ ഞങ്ങള്‍ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള തോല്‍വികള്‍ നിരാശാജനകമാണ്- വുകോമനോവിച്ച് പറഞ്ഞു.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ തുടരുന്ന പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിനായി മിലോഷ് ഡ്രിന്‍ചിച്ച് ഗോള്‍ നേടിയപ്പോള്‍ വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ പഞ്ചാബ് എഫ്സിക്കായി ഇരട്ട ഗോളും ലൂക്കാ മജ്സെന്‍ ഒരു ഗോളും നേടി.