ഐ.എസ്.എല്ലില്‍ ആദ്യം വിളിച്ചപ്പോള്‍ ഒട്ടും താത്പര്യം തോന്നിയില്ല ; ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇതിഹാസം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നിന്നും ആദ്യം വിളിവന്നപ്പോള്‍ ഒട്ടും താത്പര്യം തോന്നിയില്ലായിരുന്നെന്ന് ഐഎസ്എല്‍ ഇതിഹാസതാരം ബര്‍ത്തലോമ്യോ ഓഗ്ബച്ചേ. എന്നാല്‍ ഇപ്പോള്‍ അത് ലോകത്ത് താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലികളില്‍ ഒന്നായി മാറിയെന്നും താരം. ഐഎസ്എല്ലില്‍ 51 ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയതിന് പിന്നാലെയായിരുന്നു ഹൈദരാബാദ് എഫ് സി താരത്തിന്‍െ പ്രതികരണം.

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യം ഐഎസ്എല്ലില്‍ നിന്നും സമീപിച്ചപ്പോള്‍ ഇല്ല അങ്ങോട്ടു പോകുന്നില്ലെന്ന് പറഞ്ഞെന്ന് താരം പറഞ്ഞു. പിന്നീട് താരത്തിന്റെ കൂട്ടുകാരനായ എടികെ യുടെ മൂന്‍ സ്‌ട്രൈക്കറും നൈജീരിയക്കാരനുമായ കാളു ഉച്ചേ 2018 ല്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡില്‍ നിന്നുള്ള ഓഫര്‍ സ്വീകരിച്ചതാണ് താരത്തിനും പ്രചോദനമായത്. രണ്ടാം റൗണ്ട് വീണ്ടും ഓഫര്‍ വന്നതോടെ സ്വീകരിക്കുകയായിരുന്നു. ഐഎസ്എല്ലില്‍ കളിച്ച കാളു ഉച്ചേയില്‍ നിന്നും ലീഗിനെക്കുറിച്ച് അനേകം നല്ല കാര്യങ്ങള്‍ കേട്ടെന്നും വീണ്ടും അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും താരം പറഞ്ഞു.

മൂന്നാം തവണ വന്നപ്പോള്‍ താന്‍ ഐഎസ്എല്ലിനെ ഏറെ ഗൗരവമായി എടുത്തെന്നും നാലാം സീസണില്‍ ഇപ്പോള്‍ കളി ഏറെ ആസ്വദിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ പോകരുതെന്നായിരുന്നു വീട്ടുകാരുടെയും കൂട്ടുകാരുടേയും ഉപദേശം. എന്നാല്‍ ഹൃദയം പറയുന്നത് കേള്‍ക്കുകയും കരിയറിലെ ശരിയായ തീരുമാനം ഇതാണെന്ന് വിശ്വസി്കുകയും ചെയ്തു. ഇപ്പോള്‍ ആ തീരുമാനം എടുത്തത് ശരിയാണെന്ന് തോന്നി.

നാലു സീസണുകളിലായി നാലു ടീമിന് കളിച്ച ഓഗ്ബച്ചേ ഇതിനകം 73 കളികളില്‍ 51 ഗോളുകള്‍ നേടിക്കഴിഞ്ഞു. 2019 – 20 സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന ഓഗ്ബച്ചേ 15 ഗോളുകളാണ് മഞ്ഞപ്പടയ്ക്കായി അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ഇതുവരെ 14 ഗോളുകള്‍ അടിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ മൂംബൈസിറ്റിയ്‌ക്കൊപ്പം കപ്പടിച്ച താരം ഈ സീസണില്‍ ഹൈദരാബാദ് എഫ് സിയില്‍ അവരെ ഒന്നാമതാക്കിയിരിക്കുകയാണ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും മികച്ച താരങ്ങളായിരുന്ന റൊണാള്‍ഡീഞ്ഞോ, ജെജെ ഒക്കോച്ച, നിക്കോളാസ് അനേല്‍ക്ക എന്നിവര്‍ക്കൊപ്പം കളിച്ച താരമാണ് ഓഗ്ബച്ചേ