വുകമനോവിച്ചിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്; ബ്ലാസ്റ്റേഴ്‌സിനു നാലു കോടി പിഴ, പരസ്യമായി മാപ്പു പറയണം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗുളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രുപ പിഴയിട്ടു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം.

കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കി. ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.

ഇരുക്ലബ്ബിന്റെയും റഫറിയുടെയും ഭാഗം കേട്ടശേഷമാണ് വൈഭവ് ഗാഗ്ഗര്‍ അദ്ധ്യക്ഷനായ അച്ചടക്കസമിതിയുടേതാണ് വിധി. AIFF അച്ചടക്ക സമിതിയുടെ വിധിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനും പരിശീലകനും അപ്പീല്‍ നല്‍കാനും സമയമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനില്‍ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കില്‍നിന്നു ഗോള്‍ നേടിയതിനു പിന്നാലെ, ഈ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.