ലോക കായികവേദികളില്‍ ഉക്രൈന്‌ ഐക്യദാര്‍ഢ്യം ; റഷ്യ കായികരംഗത്ത്‌ ഒറ്റപ്പെടുന്നു, വരാനിരിക്കുന്നത്‌ എട്ടിന്റെ പണി

ഉക്രയിന്‍ അധിനിവേശവുമായി മുമ്പോട്ട്‌ പോകുമ്പോള്‍ ലോകരാഷ്‌ട്രങ്ങളുടെ മുഴുവന്‍ അതൃപ്‌തി പിടിച്ചുവാങ്ങുന്ന റഷ്യയ്‌ക്ക്‌ കളിക്കളത്തില്‍ വരാന്‍ പോകുന്നത്‌ എട്ടിന്റെ പണികള്‍. മിക്കവാറും കായിക വേദികള്‍ യുക്രെയിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ വന്നതോടെ ലോക കായിക വേദികളില്‍ റഷ്യ ഒറ്റപ്പെടുന്ന സ്ഥിതിയായി. പലരാജ്യങ്ങളും റഷ്യന്‍ കായികവേദിയോട്‌ ഉപരോധം പ്രഖ്യാപിച്ചപോലെയാണ്‌.

ചാംപ്യന്‍സ്‌ ലീഗ്‌ ഫുട്‌്‌ബോളിന്റെ ഫൈനല്‍ മത്സരം സെന്റ പീറ്റേഴ്‌സ്‌ബര്‍ഗില്‍ നിന്നും പാരീസിലേക്ക്‌ മാറ്റി യുവേഫയാണ്‌ റഷ്യയ്‌ക്ക്‌ ആദ്യം പണി കൊടുത്തത്‌. യുദ്ധത്തിന്‌ പിന്നാലെ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളില്‍ വലിയ അയിത്തമാണ്‌ റഷ്യ നേരിടുന്നത്‌്‌. പോളണ്ടിനും സ്വീഡനും പിന്നാലെ ചെക്ക്‌ റിപ്പബ്‌ളിക്കും റഷ്യയുമായുള്ള മത്സരം നിരസിച്ചു. ഉക്രെയിന്റെയും റഷ്യയുടെയും ക്ലബ്ബുകളുടെ മത്സരം യുവേഫ നിഷ്‌പക്ഷ വേദിയിലേക്ക്‌ മാറ്റി.

ജര്‍മ്മന്‍ ബുണ്ടാസ്‌ ലീഗില്‍ ഹോഫന്‍ ഹെയിമും സ്‌റ്റുട്‌ഗര്‍ട്ടും തമ്മിലുള്ള മത്സരത്തിന്‌ തൊട്ടു മുമ്പ്‌ ഇരു ടീമുകളും ഉക്രെയിന്‌ പരസ്യമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ച്‌ രംഗത്ത്‌ വന്നു. യുദ്ധം നിര്‍ത്തൂ എന്നെഴുതിയ ബാനറിന്റെ പശ്ചാത്തലത്തിലാണ്‌ കളിക്ക്‌ ഇറങ്ങുന്നതിന്‌ തൊട്ടു മുമ്പ്‌ ഇവര്‍ നിന്നത്‌. യുദ്ധം തെമ്മാടിത്തരം എന്നെഴുതിയ ബാനര്‍ സ്‌മറ്റഡിയത്തിലും പ്രത്യക്ഷപ്പെട്ടു. ഇംഗ്‌ളീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാംപ്യന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ യുക്രെയിന്‍ താരം ഒലെക്‌സാണ്ടര്‍ സിന്‍ ചെങ്കോ വ്‌ളാഡിമര്‍ പുടിന്‌ ഭയാനകമായ മരണം ഉണ്ടാകട്ടെ എന്നാണ്‌ ഇന്‍സ്‌റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്‌.

ഏറ്റവും വേദനയോട്‌ കുടിയ കഠിനമായ മരണം ഉണ്ടാകാന്‍ ആശംസിക്കുന്നു എന്നു കുറിച്ച താരം പിന്നീട്‌ സന്ദേശം ഡിലീറ്റ്‌ ചെയ്‌തു. നാട്ടിലെ വീട്ടുകാരെയൂം കുടുംബത്തെയും ഓര്‍ത്ത്‌ ആശങ്കകളോടെയാണ്‌ താരം എവര്‍ട്ടനെതിരേ കളിക്കാനൊരുങ്ങുന്നത്‌. നാട്ടില്‍ വീട്ടുകാര്‍ റഷ്യന്‍ അധിനിവേശത്തിന്‌ കീഴിലായതിന്റെ ആശങ്കയില്‍ വെസ്‌റ്റ്‌ഹാം ടീമംഗം യുക്രെയില്‍ ഫുട്‌ബോളറായ ആന്ദ്ര യാര്‍മെലെങ്കോയ്‌ക്ക്‌ ലീവ്‌ അനുവദിച്ചു. തങ്ങളുടെ യുക്രെയില്‍ താരം വിറ്റ്‌ലീവ്‌ മിക്കോലെങ്കോയ്‌ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഇംഗ്‌ളീഷ്‌ ക്ല്‌ബ്ബ്‌ എവര്‍ട്ടനും രംഗത്ത്‌ വന്നിട്ടുണ്ട്‌. `ഉക്രെയിന്‌ ഐക്യദാര്‍ഡ്യം’ എന്നെഴുതിയ കൂറ്റന്‍ ബാനര്‍ അവരും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തി.

ഇംഗ്‌ളീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാംപ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ റഷ്യന്‍ വിമാനക്കമ്പനിയായ എയറോ ഫ്‌ളോട്ടുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ കരാറില്‍ നിന്നും പിന്മാറി 40 ദശലക്ഷം പൗണ്ടിന്റെ ആറു വര്‍ഷത്തേക്കുള്ള കരാര്‍ 18 മാസം പിന്നിടുമ്പോഴാണ്‌ ചാംപ്യന്‍ക്ലബ്ബ്‌ വേണ്ടെന്ന്‌ വെച്ചിരിക്കുന്നത്‌. റഷ്യയുടെ കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. ജര്‍മ്മന്‍ ക്ലബ്ബ്‌ ചൊവ്വാഴ്‌ച ചാംപ്യന്‍സ്‌ ലീഗിലെ മത്സരം കളിക്കാന്‍ യുണൈറ്റഡ്‌ സ്‌പെയിനിലേക്ക പറന്നത്‌ യുകെ യിലെ തന്നെ ടൈറ്റാന്‍ എയര്‍വേയ്‌സ്‌ പിടിച്ചാണ്‌. ജര്‍മ്മന്‍ ക്ലബ്ബ്‌ ഷാല്‍ക്കേയും റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ ഒഴിവാക്കി.

ഫോര്‍മുല വണ്‍ ഈ വര്‍ഷത്തെ റഷ്യന്‍ ഗ്രാന്റ്‌പ്രീ മത്സരം ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ്‌. തന്റെ ഭരണാധികാരിക്ക്‌ `ദയവായി യുദ്ധം വേണ്ട’ എന്ന സന്ദേശം പരസ്യമായി എഴുതിയാണ്‌ റഷ്യന്‍ ടെന്നീസ്‌ താരം ആന്ദ്ര റുബ്‌ളേവ്‌ ദുബായില്‍ നടന്ന ടെന്നീസ്‌ ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ട്‌ വിജയം ആഘോഷിച്ചത്‌. മൂന്ന്‌ സെറ്റ നീണ്ട മത്സരത്തിന്‌ ശേഷം ക്യാമറാ ലെന്‍സില്‍ തന്റെ സന്ദേശം അദ്ദേഹം വ്യക്തമായി എഴുതി. 3-6 7-5 7-6 എന്ന സ്‌കോറിന്‌ ഹുബര്‍ട്ട്‌ ഹര്‍ക്കാസിനെയാണ്‌ സെമിയില്‍ റുബ്‌ളേവ്‌ വീഴ്‌ത്തിയത്‌. ഇതിന്‌ പിന്നാലെ ഒരു പേനയുമായി എത്തി വ്‌ളാഡിമര്‍ പുടിനായുള്ള സന്ദേശം എഴൂതിച്ചേര്‍ത്തു.

അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മറ്റി റഷ്യയിലും ബലാറസിലും നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങള്‍ ക്യാന്‍സല്‍ ചെയ്യാനോ മറ്റൊരിടത്തേക്ക്‌ മാറ്റാനോ അന്താരാഷ്‌ട്ര ഫെഡറേഷനുകളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. കസാനില്‍ നടക്കേണ്ട ഗ്രാന്റ്‌സ്‌ളാം 2022 മത്സരം അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷന്‍ ക്യാന്‍സല്‍ ചെയ്‌തിരിക്കുകയാണ്‌.