ഉക്രൈന്‍- റഷ്യ വിഷയം: അബ്രഹാമോവിക്ക്‌ ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ്‌ വില്‍ക്കുന്നു

ഉക്രയിന്‌ മേല്‍ റഷ്യ ആക്രമണം തുടങ്ങിയിരിക്കുകയും ബ്രിട്ടന്‍ അടക്കമുള്ളവര്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും ചെയ്‌തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇംഗ്‌ളീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്ബ്‌ ചെല്‍സി ഉടമയും റഷ്യന്‍ കോടീശ്വരനുമായ റോമാന്‍ അബ്രമോവിക്ക്‌ ക്ലബ്ബ്‌ വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന്‌ റിപ്പോര്‍ട്ട്‌. കായിക രംഗത്ത്‌ നിക്ഷേപം ഇറക്കുന്ന അമേരിക്കയിലെ ചില സ്വകാര്യ ഓഹരി സ്ഥാപനങ്ങള്‍ ക്ലബ്ബില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായിട്ടാണ്‌ വിവരം. വ്‌ളാഡിമര്‍ പുടിനുമായി അടുത്ത ബന്ധമുള്ളയാളാണ്‌ റഷ്യന്‍ കോടീശ്വരന്‍. ഇദ്ദേഹത്തിന്റെ സ്വത്ത്‌ കണ്ടുകെട്ടണമെന്ന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗങ്ങള്‍ പറഞ്ഞിരുന്നു.

വ്‌ളാഡിമര്‍ പുടിന്റെ ഉക്രയിന്‍ ആക്രമണത്തില്‍ ലോകം മുഴുവനുമുള്ള ഭരണകൂടങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും റഷ്യയെ ശിക്ഷിക്കാനുള്ള നടപടികളെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടപടിയെടുക്കാനുള്ളവരുടെ പട്ടികയില്‍ യുകെ റോമന്‍ അബ്രമോവിക്കിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌. ഈ സാഹചര്യമെല്ലാം കണക്കാക്കിയാണ്‌ ഇംഗ്‌ളീഷ്‌ ക്ലബ്ബ്‌ വില്‍ക്കുന്നതെന്നാണ്‌ ബ്‌ളൂംബെര്‍ഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

കെപിഎംജിയുടെ കണക്കുകള്‍ പ്രകാരം 2.1 ബില്യണ്‍ ഡോളര്‍ മൂല്യമാണ്‌ ചെല്‍സിയ്‌ക്ക്‌ മതിയ്‌ക്കുന്നത്‌. ചെല്‍സി ആരെങ്കിലും ഏറ്റെടുത്താല്‍ യുറോപ്യന്‍ കളിരംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിട്ട്‌ അത്‌ മാറും. നേരത്തേ സൗദി അറേബ്യയിലെ സമ്പന്നര്‍ മറ്റൊരു ഇംഗ്‌ളീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്ബ്‌ ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുത്തത്‌ 409 ദശലക്ഷം ഡോളറിനായിരുന്നു.

റഷ്യന്‍ കോടീശ്വരനായ അബ്രഹാമോവിക്കിന്റെ മൂല്യം 13 ബില്യണ്‍ ഡോളറാണ്‌. 2003 ലായിരുന്നു അബ്രഹാമോവിക്ക്‌ ചെല്‍സി വാങ്ങിയത്‌. അതിന്‌ ശേഷം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായി ചെല്‍സി മാറുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം യുവേഫാ ചാംപ്യന്‍സ്‌ ലീഗ്‌ കിരീടം നേടിയ ടീം കഴിഞ്ഞ മാസം ക്ലബ്ബ്‌ ലോകകപ്പും നേടി ചരിത്രം കുറിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്‌. അബ്രഹമോവിക്കിനെ ഇംഗ്‌ളീഷ്‌ ഫുട്‌ബോള്‍ ക്ലബ്ബ്‌ സ്വന്തമാക്കാന്‍ അനുവദിക്കരുതെന്ന്‌ ഈ ആഴ്‌ച ആദ്യം ബ്രിട്ടനിലെ പ്രതിപക്ഷ നേതാവായ ക്രിസ്‌ ബ്രയാന്റ്‌ പറഞ്ഞിരുന്നു.