ഈ ലീഡ് അത്ര സേഫ് അല്ല മക്കളെ, പുരസ്കാരത്തോട് അടുത്ത് ബെൻസിമ

കളി ജയിച്ചിട്ടും വലിയ സന്തോഷത്തോടെ ഒന്നും അല്ല പെപ്പും കുട്ടികളും സ്വന്തം ഗ്രൗണ്ട് വിട്ടത്. സ്വന്തം ഗ്രൗണ്ടിൽ കൂടുതൽ ഗോളുകൾ നേടി അടുത്ത പാദത്തിന് മുമ്പ് തന്നെ ജയം ഉറപ്പിക്കാനുള്ള അവസരം കളഞ്ഞ് കുളിച്ചതിലായിരിക്കും ഏറ്റവും വലിയ നിരാശ. എത്തിഹാദിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ഒരു ഗോളിന്റെ ആധിപത്യം മാഡ്രിഡ് പോലെ ഒരു ടീമിന് എതിരെ ഒട്ടും സേഫ് അല്ല എന്നും പെപ്പിന് അറിയാം.

ആരാധകർ വിചാരിച്ച പോലെ തന്നെ കരുത്തറ്റ രണ്ട് ടീമുകളുടെ പോരാട്ടം ആരെയും നിരാശപ്പെടുത്തിയില്ല. കളിയുടെ തുടക്കം മുതൽ ആക്രമണവും പ്രത്യാക്രമണവും കാണാൻ സാധിച്ചു. എന്തിരുന്നാലും സിറ്റിക്ക് തന്നെയായിരുന്നു ആധിപത്യംകൂടുതൽ. രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടി. മഹ്റെസ് നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ഡിബ്രുയിൻ വലയിലാക്കി. വമ്പൻ ടീമുകൾക്ക് എതിരെയുള്ള ഗോൾ അടി ശീലമാക്കിയ ഡിബ്രുയിന്റെ നേതൃത്വത്തിൽ സിറ്റി ഇരച്ചുകയറി. 11 ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോളും വന്നു. ഇത്തവണ ഇടതു വിങ്ങിൽ നിന്ന് ഡിബ്രുയിൻ നൽകിയ പാസ് സ്വീകരിച്ച് ഗ്രബിയേസ് ജീസുസ് ആണ് കോർതോയെ കീഴ്പ്പെടുത്തിയത്. വാറ്റ്‌ഫോർഡിനെതിരെ കഴിഞ്ഞ നാല് സ്‌കോർ നേടിയ ഗബ്രിയേൽ ജീസസ് തന്റെ ഗോളടി മികവ് ഒരിക്കൽ കൂടി പുറത്തെടുത്തു .

ഇതോടെ റയൽ വലിയ തോൽവി നേരിടുമെന്ന് എല്ലാവരും കരുതി, എന്നാൽ രക്ഷകൻ ബെൻസിമ 33ആം മിനുട്ടിൽ റയലിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. മെൻഡിയുടെ ക്രോസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. താരത്തിന്റെ സീസണിലെ 40 മത്തെ ഗോളായിരുന്നു ഇത്.

ജോവോ കാൻസെലോയെയും കൈൽ വാക്കറിനെയും അഭാവം സിറ്റി പ്രതിരോധത്തിൽ കാണാൻ ഉണ്ടായിരുന്നു. മറുവശത്ത് റയൽ പ്രതിരോഹതിന്റെ കാര്യം ദയനീയം ആയിരുന്നു. സിറ്റി ആക്രമണങ്ങളിൽ പ്രതിരോധം പല തവണ പൊട്ടി. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഫെർണാദീനോ നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ഫോഡൻ സിറ്റിക്ക് 2 ഗോൾ ലീഡ് തിരികെ നൽകി.എന്നിരുന്നാലും, വിനീഷ്യസ് ജൂനിയർ തന്റെ ക്ലാസ് കാണിച്ച ഒരു ഗോളിലൂടെ റയലിന് ആശകവാസം പകർന്നു. .മൈതാന മധ്യത്ത് നിന്നും പന്തുമായി മുന്നേറിയ ബ്രസീലിയൻ താരം മികച്ച ടീമിന് എതിരെ നേടിയ ഗോൾ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോൾ ആയി പറയാം.

വിട്ടുകൊടുക്കാൻ തയ്യാറാകാത്ത സിറ്റിക്കായി 74 ആം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ ഇടം കാലൻ ഷോട്ട് റയൽ വലയിൽ കയറിയതോടെ സ്കോർ 4 -2 ആയി മാറി. 81 ആം മിനുട്ടിൽ ലപോർട്ടയുടെ ഹാൻഡ് ബോളിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗോളാക്കി ബെൻസിമ അവരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. സ്കോർ 4 -3.

എന്തായാലും ആവേശകരമായ ഒരു രണ്ടാം പാദ മത്സരം തന്നെ പ്രതീക്ഷിക്കാം. സിറ്റി നിരയിൽ ജോവോ കാൻസെലോയും കൈൽ വാക്കറും തിരിച്ചെത്തും, റയലിൽ ആകട്ടെ കാസിമിറോയും.