കോപ്പിബുക്ക് പരിശീലക രീതിയല്ല ഇതാണ് ബിനോയുടെ നേർക്കാഴ്ച

ജോസ് ജോർജ്

ഫുട്ബോൾ ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണെന്ന് ചിലർ വിചാരിക്കുന്നു, എന്നാൽ എനിക്ക് അതിനോട് യോജിപ്പില്ല, കാരണം ഫുട്ബോൾ അതിനേക്കാൾ മഹത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു”. ലിവർപൂളിന്റെ ചെമ്പടയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ച് കയറ്റിയ അവരുടെ എക്കാലത്തെയും മഹാനായ ആചാര്യൻ ബിൽ ഷാങ്ക്ലി തന്റെ ഫുട്ബോളിനോടുള്ള അഭിനിവേശം വാക്കുകളിലൂടെ ആവിഷ്ക്കരിച്ചത് ഇങ്ങനെയാണ്. അങ്ങനെ ചിന്തിക്കുമ്പോൾ ഫുട്ബോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ തന്നെയല്ലെ. കളിക്കളങ്ങളിലും കാണാം നമ്മുടെയൊക്കെ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ എന്ന് പറയാം.

ഫുട്ബോളിന് വലിയ വേരോട്ടമില്ലാത്ത സ്ഥലങ്ങളിൽ പോലും ലോകകപ്പ് ആവേശങ്ങൾ അലതല്ലുന്നത് നാം കണ്ടിട്ടുണ്ട്. നമ്മുടെ കൊച്ച് കേരളത്തിൽ ഫുട്ബോൾ എന്ന മതത്തിൽ വിശ്വസിച്ച് സിരകളിൽ കാൽപന്ത് കളിയെന്ന ഒറ്റ വികാരത്തിന്റെ കീഴിൽ ഒന്നിക്കുന്ന ജനതയുണ്ട്. അങ്ങനെ ഉള്ള സംസ്കാരത്തിന്റെ മുന്നിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കാനിറങ്ങുന്ന കേരളത്തിന് എല്ലാ കാര്യങ്ങളും അനുകൂലമായിരുന്നു.പക്ഷെ അവരെ ആ ലക്ഷ്യത്തിലേക്ക് പടനയിക്കാൻ അനുയോജ്യനായ ഒരാൾ വേണമായിരുന്നു ഫുട്ബോൾ പാഠപുസ്തകങ്ങളിൽ കണ്ട് പരിചയിച്ചിട്ടില്ലാത്ത തന്ത്രങ്ങളിൽ വിശ്വസിക്കുന്ന ഒരു പരിശീലകൻ, നേർകണ്ണിലൂടെ മാത്രം കാര്യങ്ങൾ മനസിലാക്കി തന്റെ ശരികളെ വിശ്വസിക്കുന്ന ഒരു മനുഷ്യൻ ആ ടീമിനെ പരിശീലിപ്പിക്കാൻ എത്തി. അതെ കേരളത്തിന്റെ ഫൈനൽ പ്രവേശനത്തിന്റെ കാരണകാരിൽ പ്രധാനി- ബിനോ ജോർജ്

ഇന്നലെ നടന്ന സെമിഫൈനലിലൂടെ ബിനോ എന്ന പരിശീലകന്റെ ആരും ചിന്തിക്കാത്ത ആ രീതി നമുക്ക് അറിയാൻ സാധിക്കും.കേരളം ഒരു ഗോളിന് പുറകിൽ നിൽക്കുന്ന സമയം. സെമിഫൈനലാണ് , നല്ല സമർദ്ദമമുണ്ട്. ആ സമയത്ത് ബിനോ തന്റെ ആയുധപുരയിലെ ഏറ്റവും ശേഷിയുള്ള നിലമ്പൂരുകാരൻ ജെസിൻ കളിക്കളത്തിലേക്ക് വിടുന്നു.

ആയുധപ്പുരയിലെ ഏറ്റവും പ്രഹരശേഷിയുള്ള താരങ്ങളെ അവസാന നിമിഷത്തേക്ക് കരുതി വെക്കുന്ന കോപ്പി ബുക്ക് പരിശീലകരുടെ ശൈലി വിട്ട് തന്റെ ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ അയാൾ സൂപ്പർ താരത്തെ കളിക്കളത്തിലേക്ക് വിടുന്നു. അവന് കൂടുതൽ സമയവും സ്പേസും നൽകുക എന്നതാണ് ബിനോ ഉദ്ദേശിച്ച തന്ത്രം. ഫലമോ കർണാടക ഒരിക്കലും വിചാരിക്കാത്ത രീതിയിൽ ഉള്ള ആക്രമണ ഫുട്ബോളിന്റെ മുഴുവൻ സൗന്ദര്യവും ഉള്ള പ്രകടനമാണ് ഉണ്ടായത്.

ഒരു ഗോൾ അടിച്ചാൽ സാധാരണ പ്രതിരോധ ഫുട്ബാൾ കളിക്കാൻ പറയുന്ന പരിശീലകരിൽ നിന്ന് വ്യത്യസ്തമായി ഗോൾ മഴ പെയ്യിക്കാൻ ആണ് ബിനോ പറയുന്നത്. ഇതിനിടയിൽ സ്വന്തം പോസ്റ്റിലേക്ക് ഗോൾ വീണാലും നിർത്താതെ ഉള്ള അറ്റാക്കിങ്ങിലൂടെ അതിന്റെ ഇരട്ടി തിരിച്ചടിക്കാൻ തന്റെ കുട്ടികൾക്ക് ആകുമെന്ന് ബിനോക്ക് അറിയാം. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് എത്തിയ ടൂർണമെന്റ്, കാണികൾ എന്താണോ അതിൽ നിന്ന് ആഗ്രഹിച്ചത് അത് കൊടുക്കാൻ ബിനോ പറഞ്ഞു, താരങ്ങൾ അത് നടപ്പാക്കി.

പണ്ട് ഗോകുലം കേരളത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച പരിശീലകന്റെ കീർത്തി ഇന്ന് വളർന്നിരിക്കുകയാണ്. സ്വന്തം നാട്ടിൽ ആ ലക്ഷ്യം നേടിയാൽ ബിനോയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ വലിയ പെരുന്നാൾ തന്നെയായിരിക്കും ഇനിയുള്ള കാലം.