ഫിഫ ദ ബെസ്റ്റ്; രണ്ടാംവര്‍ഷവും ലെവന്‍ഡോസ്‌കി മികച്ച താരം

പോയവര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയ്ക്ക്. പിഎസ്ജിയുടെ ലയണല്‍ മെസിയേയും ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെയും മറികടന്നാണ് ലെവന്‍ഡോസ്‌കി ഈ നേട്ടത്തിലെത്തിയത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലെവന്‍ഡോസ്‌കി ഈ നേട്ടത്തിലേക്കെത്തുന്നത്. ഇതോടെ രണ്ട് തവണ ഫിഫ ബെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്താനും ലെവന്‍ഡോസ്‌ക്കിക്കായി.

Robert Lewandowski wins FIFA award as best men's player | Football News - Times of India

പുരസ്‌കാരത്തിനായി കണക്കാക്കിയ കാലയളവില്‍ 51 ഗോളാണ് ലെവന്‍ഡോസ്‌കി അടിച്ചെടുത്തത്. മെസി 43 ഗോള്‍ നേടിയപ്പോള്‍ സലാഹിന് നേടാനായത് 26 ഗോൾ. 17 അസിസ്റ്റുമായി മെസി മുന്നിട്ട് നിന്നപ്പോള്‍ ലെവന്‍ഡോസ്‌കി എട്ടും സലാഹ് ആറും അസിസ്റ്റ് നടത്തി.

സ്പാനിഷ് താരം അലക്സിയ പ്യുട്ടെയസാണ് ഫിഫയുടെ മികച്ച വനിതാ താരം. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്റിയാണ് മികച്ച ഗോള്‍ കീപ്പര്‍. എറിക് ലമേലയാണ് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സ്വന്തമാക്കിയത്. ആഴ്സണലിന് എതിരെയായിരുന്നു ടോട്ടനം താരത്തിന്റെ റബോണ ഗോള്‍.

ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച തോമസ് തുഷേലാണ് മികച്ച പരിശീലകന്‍. ചെല്‍സിയുടെ വനിതാ ടീം കോച്ചായ എമ്മ ഹയേസയാണ് മികച്ച വനിതാ പരിശീലക.