ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത് റെക്കോഡിട്ടു കൊണ്ട് ; ഐ.എസ്.എല്ലില്‍ ചരിത്രമെഴുതി സുനില്‍ഛേത്രി

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ബംഗലുരു എഫ് സിയുടെയും നായകന്‍ സുനില്‍ഛേത്രി. ഗോവയ്ക്ക് എതിരേയുള്ള മത്സരത്തില്‍ സുന്ദരമായ ഹെഡ്ഡറിലൂടെ ഗോള്‍ നേടി ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായിട്ടാണ് സുനില്‍ഛേത്രി മാറിയത്.

രണ്ടാം പകുതിയില്‍ 63 ാം മിനിറ്റില്‍ എബാറ നല്‍കിയ പന്ത് ബോക്‌സില്‍ നിന്നും ഒന്നാന്തരം ഹെഡ്ഡറിലൂടെ ഛേത്രി ഗോളാക്കുകയായിരുന്നു. ഐഎസ്എല്ലില്‍ ഗോവയുടെ മുന്‍ സ്പാനിഷ്താരം ഫെറന്‍ കോറോയുടെ റെക്കോഡിനും ഒപ്പമെത്തിയിരിക്കുകയാണ് ഛേത്രി. പക്ഷേ ഈ ലീഗില്‍ തന്നെ കളിക്കുന്ന ഹൈദരാബാദ് താരം ബര്‍ത്തലോമ്യോ ഓഗ്ബച്ചെ 44 ഗോളുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്തയുടെ റോയ് കൃഷ്ണ 33 ഗോളുകളുമായി നാലാമതും നില്‍ക്കുന്നുണ്ട്.

ഈ സീസണില്‍ സുനില്‍ഛേത്രിയുടെ ആദ്യഗോളായിരുന്നു ഇത്. 11 കളികള്‍ക്ക് ശേഷമാണ് ഈ സീസണില്‍ ആദ്യഗോള്‍ ഛേത്രി നേടിയത്. ഫോം മങ്ങിക്കളിക്കുന്ന താരത്തിനെ അനേകം കളികളിലാണ് ബംഗലുരു എഫ് സി ബഞ്ചിലിരുത്തിയത്. ലീഗിന്റെ രണ്ടാം പകുതിയില്‍ ഗോവയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ ഛേത്രിയെ ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്ലബ്ബ് തലത്തില്‍ ബംഗലുരുവും മോഹന്‍ബഗാനും 282 കളികളില്‍ 135 ഗോളുകള്‍ താരം അടിച്ചിട്ടുണ്ട്. ബംഗലുരുവിനായി 191 കളിയില്‍ 90 ഗോളുകള്‍ നേടിയിട്ടുണ്ട്.

ദേശീയഗോളുകളുടെ റെക്കോഡിലും സുനില്‍ഛേത്രി രണ്ടാമതുണ്ട്. ഇന്ത്യയ്ക്കായി 125 കളികളില്‍ 80 ഗോളുകള്‍ നേടിയതാരമാണ് ഛേത്രി. 2019 ഒക്ടോബര്‍ 15 ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ പരമാവധി ഗോള്‍ നേടിയ മികച്ച 10 ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് ഛേത്രി. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ഛേത്രിയ്ക്ക് മുന്നിലുള്ളത് ക്രിസ്ത്യാനോ റൊണാള്‍ഡോ മാത്രമാണ്. പോര്‍ച്ചുഗലിനായി 184 മത്സരത്തില്‍ 115 ഗോളുകള്‍ ക്രിസ്ത്യാനോ നേടിയിട്ടുണ്ട്. മെസ്സിയുടെ പേര 80 ഗോളുകളാണ്്.