അര്‍ജന്റീനയ്ക്ക് കപ്പടിയ്ക്കാന്‍ മെസ്സിയെ ഒഴിവാക്കണോ? താരം കളിച്ചപ്പോഴത്തെ കണക്കുകള്‍ ഇതിന് ഉത്തരം നല്‍കും

ഖത്തര്‍ ലോകകപ്പിലേക്ക് ലാറ്റിനമേരിക്കയില്‍ നിന്നും യോഗ്യത നേടിയ അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ഫുട്‌ബോളിലെ രാജകുമാരന് ചൂടാന്‍ ഏറ്റവും വലിയ കിരീടമാണ് ലോകകപ്പ്. ഖത്തറില്‍ മിക്കവാറും അവസാന ലോകകപ്പിനിറങ്ങുന്ന മെസ്സിയ്ക്ക് ഒരിക്കല്‍ കപ്പിനും ചുണ്ടിനുമിടയില്‍ ജര്‍മ്മനി തട്ടിത്തെറുപ്പിച്ച നേട്ടം ഇത്തവണ സ്വന്തമാക്കുകയാണ് ലക്ഷ്യം.

ഇത്തവണ മെസ്സി കപ്പുയര്‍ത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണെങ്കിലും ലിയോണേല്‍ മെസ്സിയുടെ സാന്നിദ്ധ്യം അര്‍ജന്റീനയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല എന്നതാണ് കണക്കുകള്‍.. ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിന് ഇറങ്ങിയ ടീം അഞ്ചു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ഖത്തര്‍ ലോകകപ്പില്‍ ടിക്കറ്റ് ഉറപ്പിച്ചു.

കഴിഞ്ഞ കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ കിരീടം ഉയര്‍ത്തിയ ടീം ദേശീയ ടീമിനായി ഒരു കിരീടവുമില്ലാത്തവന്‍ എന്ന മെസ്സിയുടെ പേര് കഴുകിക്കളയുകയും ചെയ്തു. 2005ല്‍ അര്‍ജന്റീനക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതിനു ശേഷം 158 മത്സരങ്ങളില്‍ മെസി ദേശീയ ടീമിനൊപ്പം കളിച്ചിട്ടുണ്ട്. 115 മത്സരങ്ങളും ജയിക്കുകയും ചെയ്തു. 72.78 ആയിരുന്നു വിജയശതമാനം.

മെസിയില്ലാതെ 58 മത്സരങ്ങള്‍ കളിച്ച ടീമിന് ജയിക്കാനായത് 30 മത്സരങ്ങളിലാണ്. അതായത് 62.96 എന്ന വിജയശതമാനം. മെസിയില്ലാതെ രണ്ടു യോഗ്യതാ മത്സരം കളിച്ച ടീം ചിലിയെയും കൊളംബിയയെയും തോല്‍പ്പിക്കുകയും ചെയ്തു..