സന്ദേശ് ജിങ്കന്റെ മാപ്പുപറയലിനും രോഷം തണുപ്പിക്കാനായില്ല ; താരത്തിന്റെ കൂറ്റന്‍ ബാനര്‍ ആരാധകര്‍ കത്തിച്ചു...!!

ലിംഗപരമായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ തലയിട്ട കൊല്‍ക്കത്ത പ്രതിരോധതാരം സന്ദേശ് ജിങ്കന് നേരെ മഞ്ഞപ്പടയുടെ രോഹം. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിന് ശേഷം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് മഞ്ഞപ്പട ആരാധകര്‍ താരത്തിന് വേണ്ടി മുമ്പ് നിര്‍മ്മിച്ച കൂറ്റന്‍ ബാനര്‍ കത്തിച്ചു. ജിങ്കനെതിരേ രോഷം പ്രകടിപ്പിച്ച് മഞ്ഞപ്പട സാമൂഹ്യമാധ്യമത്തില്‍ വീഡിയോയും ഇട്ടിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോള്‍ താരത്തിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. സ്ത്രീയെക്കാള്‍ വലിയ പോരാളിയില്ല, ക്ലബിനെക്കാള്‍ വളര്‍ന്ന കളിക്കാരനുമില്ല എന്ന് കുറിപ്പ് നല്‍കിയാണ് മഞ്ഞപ്പട തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഉറക്കമളച്ചുകൊണ്ട് ഒരുപാട് പേര്‍ ചേര്‍ന്നുണ്ടാക്കിയ റ്റിഫോയാണ്. സ്‌നേഹം കൊണ്ട് ഉണ്ടാക്കിയതാണ്. ഇനി അതില്ല’ എന്ന് വീഡിയോയില്‍ കുറിപ്പ് രേഖപ്പെടുത്തിയാണ് ആരാധകര്‍ കുറ്റന്‍ ബാനര്‍ കത്തിച്ച് കളിഞ്ഞിരിക്കുന്നത്. ‘ഗെയിം നോസ് നോ ജന്‍ഡര്‍’ എന്ന ഹാഷ്ടാഗ് ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്.

മുന്‍താരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിന്‍വലിച്ച 21-ാം നമ്പര്‍ ജഴ്‌സി ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവരണമെന്നും ചില ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.
ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ‘അണ്‍ഫോളോ’ ചെയ്തും ഒരു വിഭാഗം ആരാധകര്‍ പ്രതിഷേധിച്ചു.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള സമനിലയിലായ മത്സരത്തിന് ശേഷം ക്യാമറയെ നോക്കി സന്ദേശ് ജിങ്കന്‍ പറഞ്ഞ വാക്കുകളാണ് വിവാദത്തിലായത്. ഔറതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു)എന്നാണ് ജിങ്കന്‍ പറഞ്ഞത്. തന്നെ വളര്‍ത്തി വലുതാക്കിയ മഞ്ഞപ്പട രോഷം കാട്ടിയതോടെ മാപ്പു പറഞ്ഞ് ബ്‌ളാസ്‌റ്റേഴ്‌സ് മുന്‍ നായകന്‍ രംഗത്ത് വരികയും ചെയ്തു. തന്റെ സഹകളിക്കാരനോടുള്ള തര്‍ക്കത്തിനിടെ ഉണ്ടായ വാക്കുകളാണിത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പോസ്റ്റില്‍ പറഞ്ഞു.

Read more

എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം ഞാന്‍ ഇന്ത്യന്‍ വനിതാ ടീമിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നയാളാണ്. എനിക്ക് അമ്മ, പെങ്ങള്‍, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നു താരം തന്റെ പോസ്റ്റില്‍ കുറിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യ മുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങളില്‍നിന്ന് അതിനെ അടര്‍ത്തിയെടുക്കുന്നത് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുക ലക്ഷ്യമിട്ടാണെന്നും താരം പറഞ്ഞു.