'ഇവനെയാരാ ഇങ്ങോട്ട് കയറ്റി വിട്ടത്'; കേറിനിരങ്ങി സാള്‍ട്ട് ബേ, ദേഹത്ത് പിടിച്ച് വലിച്ചു, ദേഷ്യത്താല്‍ മുഖം ചുവപ്പിച്ച് മെസി; വീഡിയോ വൈറല്‍

ഖത്തര്‍ ലോകകപ്പ് ഫൈനലിന് പിന്നാലെ വിവാദത്തിലായി സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ പ്രമുഖ പാചക വിദഗ്ധന്‍ ഷെഫ് നുസ്രെത് ഗോക്‌ചെ. അര്‍ജന്റീന ടീമില്‍ നുഴഞ്ഞുകയറി വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി താരം കൈയിലെടുത്തതാണ് വിവാദമായിരിക്കുന്നത്.

സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, സാള്‍ട്ട് ബേ വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട്. സാള്‍ട്ട് ബേയുടെ സാന്നിധ്യം സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് അത്ര സുഖിച്ചിട്ടില്ല. ടീമില്‍ നുഴഞ്ഞുകയറിയത് പോരാഞ്ഞ് താരങ്ങളുമായി സാള്‍ട്ട് ബേ പരിധിവിട്ട് സ്വാതന്ത്രം എടുത്തതാണ് മെസിയെ ചൊടിപ്പിച്ചത്.

തനിക്ക് അസ്വസ്തത ഉളവാക്കുന്ന രീതിയില്‍ ഇടപെടുകയും ദേഹത്ത് കയറി പിടിക്കുകയും ചെയ്ത സാള്‍ട്ട് ബേയുടെ പെരുമാറ്റം മെസിയ്ക്ക് ദേഷ്യമുണ്ടാക്കുകയും ചെയ്തു. ഇതിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്റീന ടീം അംഗങ്ങളുടെ വിജയാഘോഷത്തിനിടയ്ക്കാണ് സാള്‍ട്ട് ബേയുടെ നുഴഞ്ഞുകയറ്റം. ഫിഫയുടെ ചട്ടങ്ങള്‍ പ്രകാരം വിജയികള്‍ക്കും മുന്‍വിജയികള്‍ക്കും ഏതാനും ചില കായികപ്രതിഭകള്‍ക്കും മാത്രമാണ് കപ്പ് തൊടാന്‍ അനുവാദമുള്ളത്.

സാള്‍ട്ട് ബേ ഇന്‍സ്റ്റഗ്രാമില്‍ സാള്‍ട്ട് ബേ പങ്കുവച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊട്ടുവെന്നും ഫുട്‌ബോള്‍ കളിക്കാരെ അപമാനിച്ചുവെന്നതടക്കമാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.