ഫൈനലിനു ശേഷം ഗ്രൗണ്ടില്‍ 'കുമ്മനടിച്ചു', മെസിയെ പിടിച്ചു വലിച്ചു; സോള്‍ട്ട് ബേയ്ക്ക് മുട്ടന്‍പണി

ലോകകപ്പ് ഫൈനലിനു ശേഷം അനുവാദിക്കാതെ ഗ്രൗണ്ടിലിറങ്ങി നടത്തിയ പ്രകടനത്തിന്റെ പേരില്‍ സെലിബ്രിറ്റി ഷെഫ് തുര്‍ക്കി സ്വദേശി സോള്‍ട്ട് ബേയെ (നുസ്‌റത് ഗോക്‌ചെ) ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ നിന്നു വിലക്കി.

ഫൈനലിനു ശേഷം ഗ്രൗണ്ടിലിറങ്ങിയ സോള്‍ട്ട് ബേ വേള്‍ഡ് കപ്പില്‍ തൊട്ടും വേള്‍ഡ് കപ്പിലേക്ക് ഉപ്പിടുന്നതു പോലെ അഭിനയിച്ചും ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അര്‍ജന്റീന ടീമില്‍ നുഴഞ്ഞുകയറി വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി താരം കൈയിലെടുത്തത് വലിയ വിവാദമായിരുന്നു.

സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, സാള്‍ട്ട് ബേ വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട്. സാള്‍ട്ട് ബേയുടെ സാന്നിധ്യം സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് അത്ര സുഖിച്ചില്ല. ടീമില്‍ നുഴഞ്ഞുകയറിയത് പോരാഞ്ഞ് താരങ്ങളുമായി സാള്‍ട്ട് ബേ പരിധിവിട്ട് സ്വാതന്ത്രം എടുത്തതാണ് മെസിയെ ചൊടിപ്പിച്ചത്.

തനിക്ക് അസ്വസ്തത ഉളവാക്കുന്ന രീതിയില്‍ ഇടപെടുകയും ദേഹത്ത് കയറി പിടിക്കുകയും ചെയ്ത സാള്‍ട്ട് ബേയുടെ പെരുമാറ്റം മെസിയ്ക്ക് ദേഷ്യമുണ്ടാക്കുകയും ചെയ്തു. ഇതിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്റീന ടീം അംഗങ്ങളുടെ വിജയാഘോഷത്തിനിടയ്ക്കാണ് സാള്‍ട്ട് ബേയുടെ നുഴഞ്ഞുകയറ്റം. ഫിഫയുടെ ചട്ടങ്ങള്‍ പ്രകാരം വിജയികള്‍ക്കും മുന്‍വിജയികള്‍ക്കും ഏതാനും ചില കായികപ്രതിഭകള്‍ക്കും മാത്രമാണ് കപ്പ് തൊടാന്‍ അനുവാദമുള്ളത്.

സാള്‍ട്ട് ബേ ഇന്‍സ്റ്റഗ്രാമില്‍ സാള്‍ട്ട് ബേ പങ്കുവച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊട്ടുവെന്നും ഫുട്ബോള്‍ കളിക്കാരെ അപമാനിച്ചുവെന്നതടക്കമാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.