ആരാധകനോട് മോശമായി പെരുമാറി; അല്‍-നസറില്‍ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം വൈകും

സൗദി അറേബ്യന്‍ ക്ലബ് അല്‍-നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകും. ഇംഗ്ലണ്ട് എഫ്എയുടെ വിലക്ക് ഉള്ളതിനാലാണ് ഇത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് രണ്ട് കളിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

നവംബറില്‍ എവര്‍ട്ടണെതിരായ മത്സരശേഷം മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടി ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ചുമത്തിയത്.

പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അല്‍ നസറിന്റെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാവും. ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല.

ഇനി ജനുവരി 21ന് എത്തിഫാഖ് എഫ്‌സിക്കെതിരെ ആയിരിക്കും റൊണാള്‍ഡോയുടെ അല്‍-നസറിലെ അരങ്ങേറ്റം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.