ഗോള്‍ അടിച്ചത് റോണോയോ ബ്രൂണോയോ?, യാഥാര്‍ത്ഥ്യം തൊഴി കൊണ്ട പന്ത് തന്നെ പറഞ്ഞു

തിങ്കളാഴ്ച ഉറുഗ്വേയ്ക്കെതിരെ നടന്ന മത്സരത്തില്‍ പിറന്ന ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരില്‍ കുറിക്കപെട്ട ഗോള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ ഹെഡിലൂടെയല്ലേ വലയിലെത്തിയതെന്നായിരുന്നു ആ ആശയക്കുഴപ്പം. ഗോള്‍ നേട്ടം റൊണാള്‍ഡോ തനതു ശൈലിയില്‍ ആഘോഷിച്ചതും സംശയം ഇരട്ടിപ്പിച്ചു.

ബ്രൂണോയുടെ കാലില്‍ നിന്ന് പറന്നുയര്‍ന്ന പന്ത് ഒറ്റനോട്ടത്തില്‍ ക്രിസ്റ്റ്യാനോയുടെ ഹെഡറായി വലയിലേക്കെന്ന് തോന്നുമായിരുന്നു. പക്ഷേ തൊഴികൊണ്ട പന്ത് പറഞ്ഞത് ഗോള്‍ ബ്രൂണോയ്‌ക്കെന്നായിരുന്നു. ഔദ്യോഗിക പന്തായ അല്‍ രിഹ്‌ലയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ബ്രൂണോയാണ് ഗോളടിച്ചതെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.

അഡിഡാസ് ഈ ലോകകപ്പിന് വേണ്ടി നിര്‍മിച്ചതാണ് അല്‍ രിഹ്‌ല.’വാര്‍’ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി റഫറിമാരെ സഹായിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പന്ത്. പന്തില്‍ ഘടിപ്പിച്ച സ്‌നിക്കോ മീറ്റര്‍ വഴിയാണ് സ്പര്‍ശം അറിയാന്‍ പറ്റുക. ബ്രൂണോയുടെ കാല്‍ പന്തില്‍ തൊട്ടത് സെന്‍സറില്‍ വ്യക്തമായിരുന്നു. റൊണാള്‍ഡോയെ സ്പര്‍ശിക്കാതെയാണ് പന്ത് കടന്ന് പോയതെന്നും ഇതില്‍ നിന്ന് വ്യക്തമായി.

അവസാന വിസിലിന് ശേഷവും ആ ഗോള്‍ തന്റേതാണെന്ന് റൊണാള്‍ഡോ വാദിക്കുണ്ടായിരുന്നു. എന്നിരുന്നാലും, റൊണാള്‍ഡോ തന്റെ ക്രോസുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതോടെ ഗോള്‍ ആത്യന്തികമായി ഫെര്‍ണാണ്ടസിനായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ ഗോള്‍ ലഭിച്ചിരുന്നെങ്കില്‍, ലോകകപ്പ് ചരിത്രത്തില്‍ തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോറര്‍ ആകുമായിരുന്നു.