നിര്‍ണായക മത്സരങ്ങളില്‍ എലിയായി മെസി; പുലിയായി റൊണാള്‍ഡോ; ഗോട്ട് തര്‍ക്കത്തില്‍ പുതിയ ട്വിസ്റ്റ്

മെസിയോ റൊണാള്‍ഡോയോ. ചോദ്യങ്ങളും ഉത്തരങ്ങളും ഈയടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ഗോളടിയില്‍ ഇരു താരങ്ങളും മികവ് പുലര്‍ത്തുമ്പോള്‍ പുരസ്‌കാരങ്ങളും താരങ്ങളെ മാറിമാറി തേടിയെത്തുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോ നേടിയ ഹാട്രിക്ക് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയപ്പോള്‍ ലാലീഗയില്‍ റയല്‍ ബെറ്റിസിനെതിരേ മെസിയും ഹാട്രിക്ക് നേടി കാല്‍പ്പന്ത് ആരാധകലോകത്തെ പ്രകമ്പനം കൊള്ളിച്ചു.

ഇതോടെ ഹാട്രിക്ക് നേട്ടത്തില്‍ റൊണാള്‍ഡോയുടെ റെക്കോഡിന് ഒരെണ്ണം മാത്രം പിന്നിലാണ് ഇപ്പോള്‍ മെസി. റൊണാള്‍ഡോ കരിയറില്‍ 52 ഹാട്രിക്ക് നേടിയപ്പോള്‍ മെസി ഇതുവരെ 51 എണ്ണമാണു നേടിയിരിക്കുന്നത്. എന്നാല്‍ ഹാട്രിക്കുകളുടെ എണ്ണത്തില്‍ മെസി റൊണാള്‍ഡോക്കൊപ്പം കുതിക്കുന്നുണ്ടെങ്കിലും നിര്‍ണായകമായ മത്സരങ്ങളില്‍ എതിരാളികളെ തകര്‍ക്കുന്ന കാര്യത്തില്‍ റൊണാള്‍ഡോ തന്നെയാണു മുന്നിലെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇരുതാരങ്ങളുടെയും അവസാന പത്തു ഹാട്രിക്കുകള്‍ എടുത്തു നോക്കുമ്പോള്‍ അതില്‍ മെസിയുടെ ഒരു ഹാട്രിക്ക് മാത്രമാണ് നിര്‍ണായക മത്സരത്തില്‍ പിറന്നിരിക്കുന്നത്. ഇക്വഡോറിനെതിരായ അവസാന ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു അത്. അന്നു വിജയം നേടിയിരുന്നില്ലെങ്കില്‍ അര്‍ജന്റീന ലോകകപ്പ് കാണാതെ പുറത്തു പോകുമെന്ന അവസ്ഥയിലാണ് മെസി മൂന്നു ഗോള്‍ നേടി അര്‍ജന്റീനക്കു വിജയം സമ്മാനിച്ചത്. അതേ സമയം റൊണാള്‍ഡോയുടെ അവസാന പത്തു ഹാട്രിക്കില്‍ ആറെണ്ണവും നിര്‍ണായക പോരാട്ടങ്ങളിലായിരുന്നു. ലോകകപ്പില്‍ സ്‌പെയിനെതിരെ നേടിയ ഹാട്രിക്കും അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ അത്‌ലറ്റികോക്കെതിരായ ഹാട്രിക്കും ഇതില്‍ ഉള്‍പ്പെടും.

മെസിയുടെ അവസാന പത്തു ഹാട്രിക്കുകള്‍:

എസ്പാന്യോള്‍: ലാലിഗ
ഐബാര്‍: ലാലിഗ
ഇക്വഡോര്‍: ലോകകപ്പ് യോഗ്യത മത്സരം
ലെഗാനസ്: ലാലിഗ
ഹെയ്തി: അന്താരാഷ്ട്ര സൗഹൃദ മത്സരം
ഡിപോര്‍ടിവോ: ലാലിഗ
പി എസ് വി: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം
ലെവന്റെ: ലാലിഗ
സെവിയ്യ: ലാലിഗ
റയല്‍ ബെറ്റിസ്: ലാലിഗ

റൊണാള്‍ഡോയുടെ അവസാന പത്തു ഹാട്രിക്കുകള്‍:

വോള്‍സ്ബര്‍ഗ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍
അലാവസ്: ലാലിഗ
അത്‌ലറ്റികോ മാഡ്രിഡ്: ലാലിഗ
കാഷിമ ആന്റ്‌ലേര്‍സ്: ക്ലബ് ലോകകപ്പ് ഫൈനല്‍
ബയേണ്‍ മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍
അത്‌ലറ്റികോ മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍
റയല്‍ സോസിഡാഡ്: ലാലിഗ
ജിറോണ: ലാലിഗ
സ്‌പെയിന്‍: ലോകകപ്പ്
അത്‌ലറ്റികോ മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍