ആ പയ്യനേക്കാള്‍ ഏറെ മുന്നിലാണ് മെസി; ബാലണ്‍ ഡി ഓര്‍ വേറെ ആരും മോഹിക്കേണ്ടെന്ന് ലെവന്‍ഡോവ്സ്‌കി

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കുമെന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി. ലോകകപ്പ് വിജയത്തോടെ മെസ്സി എംബാപ്പെയെക്കാള്‍ മുന്നിലാണെന്നും ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കുമെന്നും ലെവന്‍ഡോവ്സ്‌കി അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് മെസി കാഴ്ച്ചവെച്ചത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും താരം സ്വന്തമാക്കിയിരുന്നു. ഇതോടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ എംബാപ്പെയേക്കാള്‍ മുകളിലാണ് മെസിയെന്നാണ് ലെവന്‍ഡോവ്സ്‌കി പറഞ്ഞു.

മെസിക്കൊപ്പം പന്തുതട്ടണമെന്ന ആഗ്രഹവും താരം തുറന്നു പറഞ്ഞു. വിരമിക്കുന്നതിനു മുന്‍പ് മെസിക്കൊപ്പം കളിക്കണമെന്നു പറഞ്ഞ താരം മെസിയെ പോലൊരു പ്ലേമേക്കര്‍ക്കൊപ്പം പന്തു തട്ടുക എന്നത് ഏതൊരു സ്‌ട്രൈക്കറുടേയും സ്വപ്നമാണെന്നും പറഞ്ഞു.

ലോകകപ്പില്‍ എട്ട് ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം എംബാപ്പെ സ്വന്തമാക്കിയിരുന്നു. പിഎസ്ജിക്കായി 20 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളും താരത്തിനുണ്ട്.