ബ്രസീലാണെന്ന് കരുതി കൊടുത്ത പാസ് പിഴച്ചു, റഫീഞ്ഞയുടെ മിന്നലേറ്റ് റയൽ വീണു; ബാഴ്സക്ക് തകർപ്പൻ തുടക്കം

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ ഒരു ഗോൾ വിജയവുമായി ബാഴ്സലോണ.ആദ്യ പകുതിയിൽ ലീഡ്സ് യുണൈറ്റഡിൽ നിന്നുമെത്തിയ ബ്രസീലിയൻ താരം റാഫിഞ്ഞ നേടിയ ഗോളിനായിരുന്നു ബാഴ്സയുടെ ജയം.റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റവോയുടെ ഒരു ക്ലീയറൻസ് പിഴച്ചതോടെ അവസരം മുതലെടുത്ത റാഫിഞ്ഞ പിഴവുകൾ കൂടാതെ തകർപ്പൻ ഷോട്ടിലൂടെ മത്സരത്തിലെ ഏക ഗോൾ കണ്ടെത്തി വിജയിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള റയൽ ശ്രമങ്ങൾ ഒന്നും വിഫലമായില്ല.

പ്രതാപകാലത്തേക്കുള്ള തിരിച്ചുവരവിൽ നിൽക്കുന്ന ബാഴ്സ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ മനോഹരമായ ഫുടബോളിന്റെ ദൃശ്യ വിരുന്നൊരുക്കി. റയലാകട്ടെ ബെൻസിമ ഇല്ലാത്തതിന്റെ കുറവ് ശരിക്കും അറിഞ്ഞു, നല്ല ഒരു ഫിനിഷറുടെ കുറവ് റയൽ നിരയിൽ പ്രതിഫലിച്ചു.

ബാഴ്സയുടെ ഹൈ പ്രെസ്സിങ് കളിക്ക് മുന്നിൽ പതറിയ മിലിറ്റവോയുടെ ഒരു പിഴവ് ഗോളിലേക്ക് തൊടുത്തുവിട്ട റാഫിഞ്ഞ ഉൾപ്പടെ തങ്ങളുടെ പുതുമുഖ താരങ്ങൾക്ക് പലർക്കും ബാഴ്സ അവസരം കൊടുത്തു. റയലിൽ പുതുതായി വന്ന അന്റോണിയോ റൂഡിഗർ, ഔറേലിയൻ ചൗമേനി എന്നിവർ റയൽ നിരയിൽ ഇടം പിടിച്ചിരുന്നു.

എന്തായലും സീസൺ തുടങ്ങുന്നതിന് മുമ്പ് റയലിനെ തോൽപ്പിക്കാനായത് ബാഴ്സക്ക് ഊർജ്ജമാകും. റയലാകട്ടെ തങ്ങളുടെ പിഴവുകൾ പരിശോധിക്കാൻ ഇനിയും അവസരം മുന്നിലുള്ളതിന്റെ ആശ്വാസത്തിലുമാണ് മൈതാനം വിട്ടത്.