നിലവാരം നഷ്ടമാകും, ഇംഗ്‌ളീഷ് താരങ്ങളെ ഐപിഎല്‍ കളിക്കാന്‍ വിടരുത് ; നല്ല കളിക്കാര്‍ വരുന്നുണ്ട്, കൗണ്ടി  കുഴപ്പമില്ല

ആഷസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ഇംഗ്‌ളണ്ടിന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചു നില്‍ക്കണമെങ്കില്‍ ആദ്യം കളിക്കാരെ ഐപിഎല്‍ കളിക്കാന്‍ വിടുന്നത് നിര്‍ത്തണമെന്ന് മുന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. കഴിയുന്നെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഇംഗ്‌ളീഷ് കളിക്കാര്‍ അകന്നു നില്‍ക്കണമെന്നും കൗണ്ടിയിലൂടെ മികച്ച താരങ്ങഴെ നേരത്തേ കണ്ടെത്തി പരിശീലിപ്പിക്കണമെന്നും പറഞ്ഞു. ഏകദിന ലോകകപ്പ് വിജയിക്കുകയും ട്വന്റി20 യില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത ടീം ആഷസില്‍ 4-0 ന് തോറ്റുപോയതിനെ വിമര്‍ശിച്ചാണ് ആര്‍തര്‍ എത്തിയത്.

ടെസ്റ്റ് പരമ്പരകള്‍ ജയിക്കാന്‍ ഐപിഎല്‍ കളിക്കുന്നതിനേക്കാള്‍ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരം ആഹ്വാനം ചെയ്തു. ആഷസില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇംഗ്‌ളണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്, ബാറ്റിംഗ് പരിശീലകന്‍ ഗ്രഹാം തോര്‍പ്പ്, മാനേജിംഗ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സ് എന്നിവരെ ഇംഗ്‌ളീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ ടീം വിട്ട മിക്കി ആര്‍തര്‍ നിലവില്‍ ഇംഗ്‌ളീഷ് കൗണ്ടി ക്രിക്കറ്റിലെ ടീമായ ഡെര്‍ബിഷെറിന്റെ പരിശീലകനാണ്.

ഐപിഎല്ലിനെ കുറ്റം പറയുന്ന ആര്‍തര്‍ പക്ഷേ ടെസ്റ്റില്‍ ക്രിക്കറ്റിലെ ഇംഗ്‌ളണ്ടിന്റെ അടുത്തകാലത്തെ മോശം പ്രകടനങ്ങള്‍ക്ക് ഇംഗ്‌ളണ്ടിന്റെ സ്വന്തം കൗണ്ടിക്രിക്കറ്റിനെ കുറ്റം പറയേണ്ടെന്നും പറഞ്ഞു. കൗണ്ടിക്രിക്കറ്റ് പലപ്പോഴും നല്ല കളിക്കാരെ സംഭാവന ചെയ്യാറുണ്ട്. അതില്‍ നിന്നും മികച്ച കളിക്കാരെ കണ്ടെത്തി ക്രിക്കറ്റിന് തയ്യാറാക്കുകയാണ് വേണ്ടത്. സീസണിന്റെ തുടക്കത്തില്‍ തന്നെ ടീമിനെ കരുത്തുറ്റതാക്കാന്‍ ആദ്യം ചെയ്യേണ്ടത് ഐപിഎല്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന താരങ്ങളെ തടയുകയാണ് വേണ്ടത്.

അതേസമയം ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്തിയ ഇംഗ്‌ളണ്ട് ട്വന്റി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും എത്തി. എന്നാല്‍ നീണ്ട ക്രിക്കറ്റിന്റെ കാര്യത്തില്‍ അവര്‍ ഇപ്പോഴും ഏറെ പിന്നിലാണ്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി 15 തുടര്‍ കളികളിലാണ് പരാജയം അറിഞ്ഞത്. അടുത്തത് വെസ്റ്റിന്‍ഡീസിനെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയാണ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര മാര്‍ച്ച് എട്ടു മുതല്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ തുടങ്ങും.