മെസ്സി നിങ്ങള്‍ക്ക് നാണമില്ലേ....സൂപ്പര്‍ താരത്തെ വിമര്‍ശിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍

ബാലന്‍ഡി ഓര്‍ പുരസ്‌ക്കാരം ഏറ്റവും കുടുതല്‍ തവണ സ്വന്തമാക്കി ലിയോണേല്‍ മെസ്സി ലോകഫുട്‌ബോളിലെ അതികായനായ താരമാണെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. എന്നാല്‍ ഫിഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌ക്കാരം താരത്തിനെ പിന്നിലാക്കി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കി സ്വന്തമാക്കിയതിന് പിന്നാലെ ലിയോണേല്‍ മെസ്സിയെ ‘നാണമില്ലാത്തവന്‍’ എന്ന് ആക്ഷേപിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍ രംഗത്തെത്തി.

രണ്ടു മാസം മുമ്പായിരുന്നു ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ താരമായ ലെവന്‍ഡോവ്‌സ്‌ക്കിയെ പിന്നിലാക്കി മെസ്സി 2021 ലെ ബാലന്‍ ഡി ഓര്‍ പുരസ്്ക്കാരം നേടിയത്. അന്ന് തെരഞ്ഞെടുപ്പ് രീതിയില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് ഫിഫ ബെസ്റ്റ് ഫുട്‌ബോളറായി ലെവന്‍ഡോവ്‌സ്‌ക്കി തുടര്‍ച്ചയായി രണ്ടാം തവണയും പുരസ്‌ക്കാരം നേടുകയും ചെയ്തത്. എന്നാല്‍ ഇത്തവണത്തെ പുരസ്‌ക്കാരത്തിന് മെസ്സി നല്‍കിയ വോട്ടാണ് ജര്‍മ്മന്‍ മാധ്യമങ്ങളുടെ പരിഹാസത്തിന് ഇടയാക്കിയത്.

ഫിഫ ബെസ്റ്റ് പ്‌ളെയര്‍ പുരസ്‌ക്കാരത്തിന് തന്റെ ഒരേയൊരു എതിരാളിയായ ലെവന്‍ഡോവ്‌സ്‌കിയ്ക്ക് മെസ്സി വോട്ട് ചെയ്തിരുന്നില്ല. ഇതായിരുന്നു ജര്‍മ്മന്‍ മാധ്യമങ്ങള്‍ പരിഹാസമായി എടുത്തത്. മികച്ച താരങ്ങള്‍ക്ക് മൂന്ന് പേര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ മെസ്സി ലെവന്‍ഡോവ്‌സ്‌കിയ്ക്ക് വോട്ടു ചെയ്തിരുന്നില്ല. മെസ്സിയുടെ മൂന്ന് വോട്ടുകള്‍ പോയത് കിലിയന്‍ എംബാപ്പേ, നെയ്മര്‍, റയല്‍മാഡ്രിഡ് താരം കരിം ബെന്‍സേമയ്ക്കുമായിരുന്നു.