ബാലപീഡനാരോപണം: പ്രീമിയര്‍ ലീഗ് താരത്തിനെതിരെ അന്വേഷണം

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുന്‍നിര കളിക്കാരനെ ക്ലബ്ബ് അന്വേഷണ വിധേയമായി പുറത്താക്കിയിട്ടുണ്ട്.

ബാലപീഡനാരോപണത്തില്‍ എവര്‍ട്ടന്റെ കളിക്കാരനെ ജൂലൈ 16നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍വിട്ടു. ഏതു കളിക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും ക്ലബ്ബും വ്യക്തമാക്കിയിട്ടില്ല.

മുപ്പത്തിയൊന്നുകാരനായ താരമാണ് പിടിയിലായതെന്നറിയുന്നു. എവര്‍ട്ടന്റെ ഫസ്റ്റ് ഇലവനില്‍ സ്ഥിരം ഇടം കണ്ടെത്തുന്നയാളാണ് ഈ കളിക്കാരന്‍. ഐസ്‌ലന്‍ഡ് താരം ഗില്‍ഫി സിഗുര്‍ഡ്‌സനാണ് ബാലപീഡനക്കേസില്‍പ്പെട്ടതെന്നും സൂചനയുണ്ട്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും എവര്‍ട്ടന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗിലെ ഒരു പ്രധാന താരം ഗുരുതര ലൈംഗിക ആരോപണത്തിന് വിധേയമാകുന്നത് ഇതാദ്യമാണ്.