ബെംഗലൂരു എഫ്സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണം, റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണം; ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ച് ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലില്‍ വിവാദത്തിലായ ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരാതി ചര്‍ച്ച ചെയ്യാന്‍ എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ യോഗം ഉടന്‍ വിളിച്ചേക്കുമെന്നാണ് അറിയുന്നത്. സുനില്‍ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാല്‍ തന്നെ ഛേത്രിയുടെ അതിവേഗ ഫ്രീ കിക്ക് ഗോളായി അനുവദിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്‌സ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

കളിക്കാരനോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ റഫറി വിസില്‍ മുഴക്കാതെ കിക്ക് എടുക്കാനാവില്ലെന്നിരിക്കെ ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ നിലനില്‍ക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീ കിക്ക് എടുക്കേണ്ട സ്ഥാനം സ്‌പ്രേ ഉപയോഗിച്ച് മാര്‍ക്ക് ചെയ്ത ശേഷം റഫറി തന്നോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അഡ്രിയാന്‍ ലൂണയും ടീം മാനേജ്‌മെന്റിനോട് വിശദീകരിച്ചിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബെംഗലൂരു എഫ് സിയുമായുള്ള മത്സരം വീണ്ടും നടത്തണമെന്നും റഫറിയെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് ഫെഡറേഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ സിറ്റിയും ബെംഗളൂരുവും തമ്മിലുള്ള ആദ്യ പാദ സെമിഫൈനല്‍ ചൊവ്വാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയെക്കുറിച്ച് എഐഎഫ്എഫ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കേണ്ടതായുണ്ട്.