മെസിക്ക് മാത്രമല്ല ഇതൊക്കെ കാണുമ്പോൾ ഫിഫയ്ക്കും ദേഷ്യം, കുമ്മനടിച്ചവന് പണി

ഖത്തര്‍ ലോകകപ്പ് ഫൈനലിന് പിന്നാലെ വിവാദത്തിലായി സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ പ്രമുഖ പാചക വിദഗ്ധന്‍ ഷെഫ് നുസ്രെത് ഗോക്‌ചെ. അര്‍ജന്റീന ടീമില്‍ നുഴഞ്ഞുകയറി വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി താരം കൈയിലെടുത്തതാണ് വിവാദമായിരിക്കുന്നത്.

സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, സാള്‍ട്ട് ബേ വിജയികളുടെ മെഡല്‍ കടിക്കുകയും ചെയ്തിരുന്നു. സാള്‍ട്ട് ബേയുടെ സാന്നിധ്യം സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് അത്ര സുഖിച്ചിട്ടില്ല. ടീമില്‍ നുഴഞ്ഞുകയറിയത് പോരാഞ്ഞ് താരങ്ങളുമായി സാള്‍ട്ട് ബേ പരിധിവിട്ട് സ്വാതന്ത്രം എടുത്തതാണ് മെസിയെ ചൊടിപ്പിച്ചത്. തനിക്ക് അസ്വസ്തത ഉളവാക്കുന്ന രീതിയില്‍ ഇടപെടുകയും ദേഹത്ത് കയറി പിടിക്കുകയും ചെയ്ത സാള്‍ട്ട് ബേയുടെ പെരുമാറ്റം മെസിയ്ക്ക് ദേഷ്യമുണ്ടാക്കുകയും ചെയ്തു. ഇതിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫിഫ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.

‘സാങ്കേതികമായി’ അനുവദിക്കാൻ പാടില്ലാത്ത ഒരു സംഭവമാണ് നടന്നിരിക്കുന്നത്. സ്കൈ സ്‌പോർട്‌സിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സാൾട്ട് ബേക്ക് അങ്ങനെ ഒരു ‘അംഗീകാരം’ പോലുമില്ല. ഫിഫയുടെ നിയമമനുസരിച്ച്, ലോകകപ്പ് ജേതാക്കൾക്കും രാഷ്ട്രത്തലവൻമാർക്കും മാത്രമേ സമാപന ചടങ്ങിനിടെ ട്രോഫിയിൽ തൊടാൻ അനുവാദമുള്ളൂ.

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട നിരവധി വീഡിയോകളിലും ചിത്രങ്ങളിലും, ഒന്നിലധികം അർജന്റീനിയൻ ഫുട്ബോൾ താരങ്ങൾക്കൊപ്പം ട്രോഫി കൈവശം വച്ചിരിക്കുന്ന സാൾട്ട് ബേയെ കാണാൻ കഴിയും.

ഫിഫ വക്താവ് ഈ വിഷയത്തിൽ പറഞ്ഞു: “ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിന് ശേഷം ഇങ്ങനെ എങ്ങനെയാണ് പിച്ചിലേക്ക് അനാവശ്യ പ്രവേശനം നേടിയതെന്ന് ഒരു അന്വേഷിക്കും ശേഷം ഉചിതമായ ആഭ്യന്തര നടപടി സ്വീകരിക്കും.”

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായുള്ള ‘ബന്ധം’ കാരണമാണ് സാൾട്ട് ബേയ്ക്ക് ഫീൽഡിലേക്ക് പ്രവേശനം ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.