മെസിയും ക്രിസ്റ്റ്യാനോയുമല്ല, ഇക്കുറി ബാലണ്‍ ഡി ഓറില്‍ പുതിയ വിജയി !

ലോക് ഫുട്‌ബോളിലെ മഹനീയ പുരസ്‌കാരങ്ങളിലൊന്നായ ബാലണ്‍ ഡി ഓറിന് ഇക്കുറി അര്‍ഹനാവുക പുതു താരമെന്ന് സൂചന. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന പുരസ്‌കാരം ആറ് തവണ സ്വന്തമാക്കിയ അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസിക്കും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇത്തവണ വലിയ മേല്‍ക്കോയ്മ ഫുട്‌ബോള്‍ വിദഗ്ധര്‍ നല്‍കുന്നില്ല. നവംബര്‍ അവസാനമാണ് ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുന്നത്.

ബാലണ്‍ ഡി ഓറിനായി 30 താരങ്ങളുടെ പട്ടികയാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്. മെസിയും ക്രിസ്റ്റ്യാനോയും അതില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ യുവ താരം കെയ്‌ലിയന്‍ എംബാപെ, മിഡ്ഫീല്‍ഡര്‍ എന്‍ ഗൊളോ കാന്റെ, ഫോര്‍വേഡ് കരീം ബെന്‍സേമ, ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ, ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍, പോളണ്ടിന്റെ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതില്‍ ഇറ്റലിയുടെ യൂറോ വിജയത്തിലും ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും നിര്‍ണായക സംഭാവന നല്‍കിയ ജോര്‍ജീഞ്ഞോയാണ് മുന്നില്‍. കോപ്പ അമേരിക്ക വിജയം മെസിക്കും സാധ്യത നല്‍കുന്നു.

എന്നാല്‍ ക്രിസ്റ്റ്യാനോ വളരെ പിന്നിലാണ്. ഗോളടി മികവ് തുടരുന്നെങ്കിലും വലിയ ട്രോഫികളൊന്നുമില്ലാത്തത് ക്രിസ്റ്റ്യാനോയെ പിന്നോട്ടടിക്കുന്ന ഘടകമാണ്. യൂറോപ്പിലെ ടോപ് സ്‌കോറര്‍ എന്ന പെരുമ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിന്റെ പ്രതിനിധിയായ ലെവന്‍ഡോവ്‌സ്‌കിക്ക് പ്രതീക്ഷയേകുന്നു. ചാമ്പ്യന്‍സ് ലീഗ് സെമിയിലും ഫൈനലിലും ചെല്‍സിയുടെ കുപ്പായത്തില്‍ മാന്‍ ഓഫ് ദ മാച്ചായ കാന്റെയെയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു.