മെസിയെ കെട്ടിപ്പിടിച്ച് നെയ്മര്‍ ചീത്ത വിളിച്ചു; വെളിപ്പെടുത്തല്‍

മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ സന്ദര്‍ഭത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍.

“തോല്‍വിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാന്‍ ഞാനിപ്പോഴും പഠിച്ചിട്ടില്ല. ഇന്നലെ ഞങ്ങള്‍ തോറ്റതിനു ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. സങ്കടത്തിലായതിനാല്‍ “എന്നെ തോല്‍പ്പിച്ചുവല്ലേയെന്നു” ചോദിച്ച് മെസിയെ തമാശരൂപത്തില്‍ ഞാന്‍ ചീത്ത വിളിച്ചു.”

View this post on Instagram

A post shared by NJ 10 🇧🇷 (@neymarjr)

“തോറ്റതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. പക്ഷെ അയാള്‍ അതിഗംഭീരനായ ഒരു താരമാണ്. ഫുട്‌ബോളിനും എനിക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. തോല്‍ക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങള്‍ സഹോദരാ.” മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നെയ്മര്‍ കുറിച്ചു.

22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.