ക്രൊയേഷ്യന്‍ ആഘോഷത്തെ തന്റെ കുഞ്ഞിക്കൈകളാല്‍ വകഞ്ഞുമാറ്റി അവനെത്തി, തന്റെ പ്രിയ താരത്തിന്റെ കണ്ണീരൊപ്പാന്‍

ക്രൊയേഷ്യക്കെതിരെ ഒന്നും ബ്രസീലിന് എളുപ്പമായിരുന്നില്ല. കടുത്ത ഭീഷണി തുടരുമ്പോഴും ടീമും ആരാധകരും വിജയപ്രതീക്ഷയിലായിരുന്നെങ്കിലും അവസാന മിനിറ്റുകളില്‍ ക്രൊയേഷ്യ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി. തോല്‍വി ബ്രസീലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദുഃഖം കാണാനാകാതെ മൈതാനത്ത് പൊട്ടിക്കരയുന്ന ബ്രസീല്‍ താരങ്ങളെയാണ് ഫുട്‌ബോള്‍ ലെകം കണ്ടത്.

വിഷമത്തില്‍ മുങ്ങിയ താരങ്ങളെ ആശ്വസിപ്പിക്കാന്‍ ക്രൊയേഷ്യന്‍ പാളയത്തില്‍നിന്ന് വന്ന ഒരാള്‍ കാല്‍പ്പന്ത് ലോകത്തിന്റെ മനംകവര്‍ന്നു. ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്റെ മകനായിരുന്നു മത്സരശേഷം വിതുമ്പി കരഞ്ഞ നെയ്മറെ ആശ്വസിപ്പിക്കാന്‍ ഒടിയെത്തിയത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രസീലിനെ പരാജയപ്പെടുത്തി സെമിഫൈനലില്‍ കടന്നതിന് പിന്നാലെ ക്രൊയേഷ്യന്‍ താരങ്ങള്‍ കുടുംബാംഗങ്ങളെ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചിരുന്നു. ഈ സമയത്താണ് കുട്ടി നെയ്മറുടെ അടുത്തേക്ക് ഓടിയെത്തയത്. ഇവരെ ഓഫീഷ്യലുകള്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നെയ്മറെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചാണ് ഈ കൊച്ചു മിടുക്കന്‍ മടങ്ങിയത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്താകുന്നത്. 2018 റഷ്യന്‍ ലോക കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ ക്രൊയേഷ്യയോട് തോറ്റ് പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി.

 മത്സരത്തിന്റെ അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങുകയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയുമായിരുന്നു.